കണ്ണൂർ : കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാന്റെ കൊലപാതകക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊന്നുവെന്ന അതീവ ഗൗരവകരമായ കേസാണിത്. കുഞ്ഞിന്റെ അമ്മയായ തയ്യിൽ സ്വദേശി ശരണ്യയും കാമുകൻ വലിയന്നൂരിലെ നിധിനുമാണ് കേസിലെ പ്രതികൾ. മാസങ്ങൾ നീണ്ട കോടതി വിചാരണയ്ക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് ഇന്ന് വിധി വരുന്നത്. രണ്ടായിരത്തി ഇരുപത് ഫെബ്രുവരി 17-നായിരുന്നു നാടിനെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. തയ്യിൽ കടപ്പുറത്ത് പുലർച്ചെയാണ് ഒന്നരവയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ശരണ്യ ആദ്യം നാട്ടുകാരെയും പോലീസിനെയും അറിയിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടൽതീരത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം, അന്ന് അകന്നു കഴിയുകയായിരുന്ന ഭർത്താവ് പ്രണവിനെ കേസിൽ കുടുക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കാമുകനായ നിധിനൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നതിന് കുഞ്ഞ് ഒരു തടസ്സമാകുമെന്ന് കരുതിയാണ് ഈ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിധിന്റെ പ്രേരണയിലാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ശരണ്യയെ ഒന്നാം പ്രതിയായും നിധിനെ രണ്ടാം പ്രതിയായുമാണ് പോലീസ് ചേർത്തത്. കൃത്യമായ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് വിചാരണ പൂർത്തിയാക്കിയത് കേസിൽ ആകെ 47 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വിചാരണ വേളയിൽ ശരണ്യയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിത നീക്കങ്ങളും ഉണ്ടായിരുന്നു. വിചാരണാ നടപടികൾ നടന്നുകൊണ്ടിരിക്കെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കേസിനാസ്പദമായ തൊണ്ടിമുതലുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വാദപ്രതിവാദങ്ങൾ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറയാൻ ഇന്നത്തെ ദിവസം നിശ്ചയിച്ചത്. കുഞ്ഞിന്റെ പിതാവ് പ്രണവും കുടുംബവും നീതിക്കായി കാത്തിരിക്കുകയാണ്. ഒരു അമ്മ തന്നെ കുഞ്ഞിനെ ഇല്ലാതാക്കിയെന്ന വാർത്ത കേരളത്തിൽ വലിയ ചർച്ചകൾക്കും രോഷത്തിനും വഴിമാറിയിരുന്നു. അതുകൊണ്ടുതന്നെ തളിപ്പറമ്പ് കോടതിയുടെ ഇന്നത്തെ വിധി ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.


.gif)


0 Comments