കോഴിക്കോട്: കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതുവയസുകാരനെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി. മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം. ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നല്‍കി തിരിച്ചയച്ചെന്ന് കുടുംബം പറയുന്നു. കഠിന വേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത കുട്ടിയെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിടി സ്‌കാന്‍ എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. വീട്ടിലേക്ക് മടങ്ങിയ കുടുംബം പിറ്റേ ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചു. സ്‌കാനിങ്ങില്‍ കുട്ടിയുടെ അപ്പെൻഡിസൈറ്റിസ് പൊട്ടി ഇന്‍ഫെക്ഷനായതായി കണ്ടെത്തി. തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പിറ്റേ ദിവസം സര്‍ജറി നടത്തി. ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. അതേസമയം ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നല്‍കും.





0 تعليقات