പി രാജീവ് LDF കണ്‍വീനര്‍ ആയേക്കും; CPIMല്‍ ആലോചന


തിരുവനന്തപുരം: മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് എല്‍ഡിഎഫ് കണ്‍വീനര്‍ ആയേക്കും. ഇത് സംബന്ധിച്ച് സിപിഐഎമ്മില്‍ ആലോചനകള്‍ നടക്കുന്നു. പദവി ഒഴിയാനുള്ള ആഗ്രഹം ടി പി രാമകൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരിക്കുന്ന എല്‍ഡിഎഫിനെ യുവമുഖം നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി രാജീവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. കളമശ്ശേരിയില്‍ പരാജയപ്പെട്ടതോടെ എംഎല്‍എസ്ഥാനം പോലും നഷ്ടപ്പെട്ട പി രാജീവിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം എന്ന ചര്‍ച്ച പാര്‍ട്ടിക്കകത്തും ഉയര്‍ന്നിരുന്നു. ഇതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചകളിലേക്ക് വഴിതുറന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിയാനുള്ള സന്നദ്ധത ടി പി രാമകൃഷ്ണന്‍ സിപിഐഎം നേതാക്കളോട് പങ്കുവെച്ചുവെന്നാണ് വിവരം. പിന്നാലെയാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കെ യുവമുഖം എന്ന നിലയില്‍ പി രാജീവിനെ കണ്‍വീനര്‍ ആക്കിയാല്‍ മികച്ച നേതൃത്വം ഉണ്ടാവും എന്ന നിഗമനത്തിലാണ് സിപിഐഎം. മുസ്ലിം ലീഗിന്റെ വി ഇ അബ്ദുല്‍ ഗഫൂറിനോട് 16,312 വോട്ടിനാണ് കളമശ്ശേരിയില്‍ പി രാജീവ് പരാജയപ്പെട്ടത്. രാജീവ് 64,294 വോട്ടുകള്‍ നേടിയപ്പോള്‍ വി ഇ അബ്ദുല്‍ ഗഫൂര്‍ നേടിയത് 80,606 വോട്ടുകളാണ്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന വിലയിരുത്തലുകള്‍ക്കിടെ അപ്രതീക്ഷിതമായിരുന്നു രാജീവിന്റെ തോല്‍വി.



إرسال تعليق

0 تعليقات