ഓപ്പറേഷൻ ഗ്രിപ്പ് : 29 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസ് അറസ്റ്റു ചെയ്തു




കണ്ണൂർ: വധശ്രമക്കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസലാ (51) ണ് കണ്ണൂരിൽ നിന്നും തിങ്കളാഴ്ച്ച വൈകിട്ട് ആറിന് പിടിയിലായത്.

1997 ജനുവരി 3ന് അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം അഴീക്കോട് സ്വദേശി സുനിൽ കുമാറിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഫസൽ. സംഭവത്തെ തുടർന്ന് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.

വർഷങ്ങളോളം ദുബായിൽ കഴിഞ്ഞ ഫസൽ പിന്നീട് പോളണ്ടിലും കഴിഞ്ഞ അഞ്ച് വർഷമായി അയർലണ്ടിലും ജോലി ചെയ്ത് താമസിച്ചുവരികയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 2002ൽ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് നൽകിയ നിർദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

അന്വേഷണത്തിൽ പ്രതിയും കുടുംബവും സംഭവം നടന്ന കാലയളവിൽ താമസിച്ചിരുന്ന വീടും സ്ഥലവും പിന്നീട് വിറ്റ് മറ്റൊരിടത്തേക്ക് മാറിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെ പ്രതിയുടെ പുതിയ താമസസ്ഥലം കണ്ടെത്തുകയും വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് കഴിയുന്നതായി മനസ്സിലാക്കുകയും ചെയ്തു.

രഹസ്യാന്വേഷണത്തിനിടെ പ്രതി നാട്ടിലേക്ക് വരുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം നിരീക്ഷണം ശക്തമാക്കി. തുടർന്ന് 06.09.2026ന് അയർലണ്ടിൽ നിന്ന് നാട്ടിലെത്തിയ ഫസലിനെ കണ്ണൂർ ടൗണിൽ വെച്ച് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.കണ്ണൂർ എസിപി ആസാദ്, വളപട്ടണം സിഐ വിജേഷ്  എസ് ഐ വിപിൻ,സിറ്റി  കമ്മിഷണർ squad അംഗങ്ങളായ എസ് ഐ വിനോദ്, ഷാജി എഎസ് ഐ മാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്,  സിവിൽ പോലിസ്മാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു



إرسال تعليق

0 تعليقات