മലപ്പുറം: സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടരുത് എന്ന വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍ എന്ന നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതന്‍മാര്‍ മതവിധികള്‍ പറയുന്നത്. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും കാന്തപുരം വിശദീകരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സമസ്ത പണ്ഡിതന്‍മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം പറയുന്നു. ഇന്നലെ തിരൂരങ്ങാടിയില്‍ നടന്ന പരിപാടിയിലാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്തയുടെ സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള സ്വാഗത സംഘ രൂപീകരണത്തിലായിരുന്നു കാന്തപുരം സംസാരിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ന് കാന്തപുരത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെ കൂടിയാണ് വിവാദ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന സമീപനം അദ്ദേഹം സ്വീകരിക്കുന്നത്. തന്റെ രാജ്യത്ത് സ്ത്രീകള്‍ക്ക് തുല്യ നീതി ആണെന്ന് ഇന്നലെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ച മലോഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തിന്റെ പരാമര്‍ശത്തെ തള്ളിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അന്‍വര്‍ ഇബ്രാഹിം ഇന്ത്യയില്‍ എത്തിയത്. 'ഖുര്‍ആന്‍, മതപാരമ്പര്യം, പ്രവാചകന്‍ എന്നീ വിഷയങ്ങളില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള ഒരു മതപണ്ഡിതനാണ് കാന്തപുരം, പല നിലകളിലും മികച്ച അധ്യാപകനുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ല,' എന്നാണ് അന്‍വര്‍ ഇബ്രാഹിം പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുഖ്യമന്ത്രി അടക്കം നിരവധി പേര്‍ കാന്തപുരത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കാന്തപുരം ചെയ്തത്.





0 Comments