കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പരാമര്‍ശം; അതേ നിലപാടാണ് പാര്‍ട്ടിയുടേതും, വ്യക്തമാക്കി സണ്ണി ജോസഫ്


കണ്ണൂര്‍: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിയ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അതേ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിനെതിരെ സമസ്ത ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും കെപിസിസി പ്രസിഡന്റ് തള്ളി. സ്ത്രീകള്‍ സമൂഹത്തിന്റെ മുന്നിലേക്ക് വരണം എന്ന് തന്നെയാണ് അഭിപ്രായം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് നല്ല പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യ മതേതര പാര്‍ട്ടി എന്ന നിലയില്‍ സ്ത്രീ ശാക്തീകരണവും തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം ഇന്ന് രൂക്ഷ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ വനിതകളാണെന്നും അതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ദിരാ ഗാന്ധിയെ പ്രഥാനമന്ത്രി ആക്കിയതും പ്രതിഭാ പാട്ടീലിനെ പ്രസിഡന്റ് ആക്കിയതും കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിറയന്‍കീഴിലെ കയ്യാങ്കളിയിലും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. മുതിര്‍ന്ന നേതാവ് എം എം ഹസ്സനെ അതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കിട്ടുമെന്നും റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആര്‍ക്കും ആരേയും വിമര്‍ശിക്കാം. എന്നാല്‍ അത് പാര്‍ട്ടി കമ്മിറ്റികളിലൂടെ ആണ് തന്നെപ്പോലുള്ള ആളുകള്‍ ഉന്നയിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വിഷയത്തില്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഇപ്പോള്‍ പ്രസിഡന്റ്. പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് പുതിയ പ്രസിഡന്റ് വന്നാല്‍ അപ്പോള്‍തന്നെ ചുമതല ഒഴിഞ്ഞു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സംതൃപ്തിയുള്ളൊരു ഓണം സമ്മാനിക്കാന്‍ സാധിച്ചു. എല്ലാ വകുപ്പുകളും മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കില്‍ വൈദ്യുതി വകുപ്പില്‍ മാത്രമാണെന്നുമായിരുന്നു മന്ത്രി കൂടിയായ സണ്ണി ജോസഫിന്റെ സ്വയം വിമര്‍ശനം. വൈദ്യുതി വകുപ്പ് തലവേദനയല്ലെന്നും പരിഹരിച്ച് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് കിട്ടുമായിരുന്ന ദീര്‍ഘകാല കരാര്‍ ഒഴിവാക്കിയതാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവും സണ്ണി ജോസഫ് ഉന്നയിച്ചു.



إرسال تعليق

0 تعليقات