ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 89,106 പേരാണ് ഇന്നലെ ദർശനം നടത്തിയത്. സ്പോട് ബുക്കിങ് വഴി 22,516 പേരും പുല്ലുമേട് പാതയിൽ 4380 പേരും ദർശനത്തിനെത്തി. അവധി ദിനമായതിനാൽ ഇന്നും കൂടുതൽ ഭക്തർ എത്താനാണ് സാധ്യത. ഇന്നലെ പമ്പയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് ഒഴിവാക്കി. പമ്പയിൽ എത്തുന്നവർക്ക് മലകയറാൻ ക്യൂ നിൽക്കേണ്ട സാഹചര്യമില്ല. ഇന്നും 70000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം തമിഴ്നാട് നിന്നെത്തിയ തീർത്ഥാടകൻ ആർ ആതവൻ, നിലക്കൽ ശിവക്ഷേത്രം നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചു. രാവിലെ ഏഴ്മണിയോടെ കുഴഞ്ഞു വീണ ആതവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ശബരിമലയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഔഷധ കുടിവെള്ളവും ബിസ്‌ക്കറ്റും. 652 പേരെയാണ് വിതരണത്തിനായി ദേവസ്വം ബോർഡ് നിയോഗിച്ചത്. അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരും ഇത്തവണ സേവനത്തിനായുണ്ട്. ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്തു വരുന്നു. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം പൂര്‍ത്തിയാക്കാനാകുമെന്നതാണ് കുടിവെള്ള വിതരണത്തിന്റെ പ്രധാന നേട്ടം. പ്ലാസ്റ്റിക് കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യം പൂര്‍ണമായി ഇല്ലാതാക്കാനും ഇതുവഴി സാധിച്ചു. തിരക്ക് വർധിച്ചതോടെ മണിക്കൂറുകൾ ക്യൂ നിൽക്കുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും ലഭിക്കുന്നത് വലിയ ആശ്വാസം പകരുന്നു. ആകെയുടെ 652 തൊഴിലാളികളിൽ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്ര വർഗ്ഗക്കാരായ ഇരുന്നോളം യുവാക്കളുമുണ്ട്. രാവിലെയും വൈകിട്ടുമായി 4 മണിക്കൂർ വീതമാണ് ഇവരുടെ ഡ്യൂട്ടി. ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിലധികം ബിസ്‌കറ്റാണ് മണ്ഡലകാലത്ത് മാത്രം വിതരണം ചെയ്തത്.
Post a Comment