പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദേശ പഠനമെന്ന സ്വപ്നത്തിന് ചിറകു നല്‍കി സര്‍ക്കാര്‍; 8 വര്‍ഷത്തിനിടെ ചെലവ‍ഴിച്ചത് 160 കോടിയിലധികം രൂപ



പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദേശപഠനാഗ്രഹങ്ങളെ ചിറകിലേറ്റി കുതിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ കൈമാറിയത് 160 കോടിയില്‍പ്പരം രൂപയാണ്. പൈലറ്റുമാരാവാന്‍ കൊതിച്ചവര്‍ക്ക് ഇക്കാലയളവില്‍ നല്‍കിയത് 2 കോടി 54 ലക്ഷം രൂപ ധനസഹായമാണ്. സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമുണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദേശ പഠനത്തിനായി 2016 ഏപ്രില്‍ മുതല്‍ 2024 നവംബര്‍ വരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 160 കോടി 65 ലക്ഷത്തി 96,913 രൂപയാണ്.ഇക്കാലയളവില്‍ പൈലറ്റുമാരാകാന്‍ കൊതിച്ച 13 പേര്‍ക്ക് 2 കോടി 54 ലക്ഷത്തി 5040 രൂപ നല്‍കിയെന്നുമാണ് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നത്. 

ധനസഹായം ലഭിച്ച വിദ്യാര്‍ഥികളുടെ വിശദമായ പട്ടികയും ലഭ്യമാക്കിയിട്ടുണ്ട്.30 ലക്ഷത്തില്‍പ്പരം രൂപവരെ സഹായമായി ലഭിച്ച വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. സാമൂഹ്യപിന്നാക്കാവസ്ഥ നേരിടുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കായി കോടികള്‍ ചെലവഴിച്ചപ്പോള്‍ 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ധനസഹായത്തിന്‍റെ കണക്കും പുറത്തുവന്നിട്ടുണ്ട്. 8 വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായമായി നല്‍കിയത് 61 ലക്ഷത്തി 94,270 രൂപയാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. പണമില്ലെന്ന കാരണത്താല്‍ വിദേശപഠനം എന്ന ആഗ്രഹം മുടങ്ങരുതെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നിശ്ചയദാർഢ്യമാണ് ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നത്.

WE ONE KERALA -NM



--

Post a Comment

0 Comments