മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന നിലയിൽ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കേസ് ഫയൽ ചെയ്തു. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തിൽ ഇടപെടാൻ നിർദ്ദേശം നൽകുകയായിരുന്നു.പരാതി നൽകിയതിന്‍റെ തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയെ നേരിൽ കാണും. പരീക്ഷയെഴുതാൻ മതിയായ അറ്റൻഡൻസ് നിർബന്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.വിദ്യാഭ്യാസപ്രക്രിയയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിൽ എഡ്യൂപോർട്ട് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ വന്നത്. മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുതെന്നായിരുന്നു ആഹ്വാനം. ഇനി വീട്ടിലിരുന്നു പഠിക്കാം എന്ന തലക്കെട്ടിൽ 12 ദിവസം മുൻപാണ് വീഡിയോ പോസ്റ്റ്ചെയ്തത്. കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോയെക്കുറിച്ച് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സ്കൂളിൽ പോയാൽ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് ചാനലിലൂടെ പറയുന്നത്. സ്കൂളിൽ പോകാതിരുന്നാൽ ഹാജർ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നും അവതാരകൻ പറയുന്നു. നിരന്തര മൂല്യനിർണയത്തിന്റെ കാര്യത്തിലും ഇയാൾ തെറ്റിധാരണപരമായ പ്രസ്താവനകൾ ഇറക്കിയിരുന്നു.
WE ONE KERALA -NM
Post a Comment