മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധമായ സാമൂഹിക സുരക്ഷ സംഹിത തിരുത്തണം; രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി


മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധമായ സാമൂഹിക സുരക്ഷ സംഹിത തിരുത്തണമെന്ന ആവശ്യവുമായി ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി. ഇതിനുള്ള സ്വകാര്യ ബില്‍ അദ്ദേഹം രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇപിഎഫ് ജീവനക്കാര്‍ക്ക് ന്യായമായ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് നിയമ ഭേദഗതിയിലെ പ്രധാന ഉള്ളടക്കം. യഥാര്‍ത്ഥ ശമ്പളത്തിനൊത്ത ഉയര്‍ന്ന പെന്‍ഷന്‍, പെന്‍ഷന്‍ നിര്‍ണയ രീതിയില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റം, പെന്‍ഷന്‍ നിധിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കല്‍, ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിഹിതം സ്വമേധയാ നല്‍കാനുള്ള അവസരം, പദ്ധതിയില്‍ കാലാകാലമായുള്ള പുതുക്കല്‍ എന്നിവ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ഭേദഗതി നിര്‍ദ്ദേശിക്കുന്നു. വിലക്കയറ്റവും മറ്റും മുന്‍നിര്‍ത്തി ഇപിഎഫ് പെന്‍ഷന്‍ക്കാര്‍ക്ക് ഡിഎയും കാലാകാലങ്ങളിലുള്ള പെന്‍ഷന്‍ പുതുക്കലും നടത്തണമെന്ന നിര്‍ദ്ദേശവും ഭേദഗതിയിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികളും കരാര്‍ തൊഴിലാളികളും വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ അധ്വാനവും വിയര്‍പ്പുമാണ് നമ്മുടെ സമ്പദ്ഘടനയുടെ മുഖ്യ ഇന്ധനം. എന്നിട്ടും, അറിഞ്ഞോ അറിയാതെയോ നമ്മള്‍ അവരെ ഏറെക്കുറെ അവഗണിക്കുകയാണ്. അവരാണ് ഭൂമിയില്‍ പണിയെടുത്തും ഖനികളിലും പണിശാലകളിലും ജോലിചെയ്തും ധനകാര്യസ്ഥാപനങ്ങള്‍ നടത്തിയുമൊക്കെ നമ്മെ തുണയ്ക്കുന്നത്. അവരാണ് നമ്മുടെ നാടിന്റെ സമ്പത്തിന്റെ നിര്‍മ്മാതാക്കള്‍. പക്ഷേ, ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നമ്മള്‍ അവര്‍ക്ക് എന്താണ് വാര്‍ദ്ധക്യത്തില്‍ തിരിച്ചുകൊടുക്കുന്നത്. അവരെ തുണയ്ക്കാന്‍ വേണ്ടി എന്ന അവകാശവാദത്തോടെയാണ് സാമൂഹിക സുരക്ഷാ സംഹിത കൊണ്ടുവന്നത്. എന്നാല്‍ ജീവനക്കാര്‍ക്കുള്ള ഒമ്പതു സുരക്ഷാ പദ്ധതികള്‍ അതോടെ മാറ്റപ്പെട്ടു, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമം അടക്കം. നിര്‍ഭാഗ്യവശാല്‍, ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്താനോ ജീവിത സൗകര്യങ്ങള്‍ ഉറപ്പാക്കാനോ ഉള്ള നിയമപരമായ ചട്ടക്കൂടുണ്ടാക്കുന്നതില്‍ പുതിയ നിയമം പരാജയപ്പെട്ടു. തൊഴില്‍ദായകരോടുള്ള ചായ്വാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇവയ്ക്കു പരിഹാരം കാണാനുള്ളതാണ് നിര്‍ദ്ദിഷ്ട ബില്ലെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.



Post a Comment

0 Comments