മുംബൈയിൽ മക്കളുടെ മുന്നിൽ ഭർത്താവിനെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡിലാണ് ദാരുണമായ സംഭവം നടന്നത്. ഏഴും ഒമ്പതും വയസ്സുള്ള മക്കളുടെ മുൻപിൽ വച്ചായിരുന്നു സാവന്ത് വാഡി മാൽവൻ സ്വദേശിയായ രാജേഷ് ചവാനെയാണ് (30) ഭാര്യയും കാമുകനും ചേർന്ന് കഴുത്തറത്ത് കൊന്നത്. പ്രതികളായ പൂജ ചവാനും (28) ഇമ്രാൻ മൻസൂരിയും (26) ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് കണ്ടെത്തി. രാജേഷിന്റെ സുഹൃത്തായ ഇമ്രാനുമായി പൂജ അടുപ്പത്തിലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പൂജ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്‍റെ തുടക്കം. എന്നാൽ, രാജേഷിനെ കാണാതായെന്നു പറയുന്ന സമയത്തിനു തൊട്ടു മുൻപ് രാജേഷും പൂജയും ഇമ്രാനും കൂടി ഇരുചക്ര വാഹനത്തിൽ പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതെത്തുടർന്ന് പൂജയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഏറെക്കാലമായി ഇമ്രാൻ മൻസൂരിയുമായി അടുപ്പത്തിലാണെന്നും പൂജ പൊലീസിനോടു സമ്മതിച്ചു. രാജേഷും ഇമ്രാനും ഉത്തർപ്രദേശിലെ ഒരേ നാട്ടിൽ നിന്നുള്ളവരാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് മൻസൂരി മുംബൈയിലെത്തുന്നത്. താമസിക്കാൻ സ്ഥലമോ ജോലിയോ ഇല്ലായിരുന്നു. അങ്ങിനെയാണ് രാജേഷ് ഇയാളെ കൂടെ താമസിപ്പിച്ച് ജോലി കണ്ടെത്താൻ സഹായിച്ചത്. ജോലി ലഭിച്ചിട്ടും താമസം തുടർന്ന മൻസൂരി പൂജയുമായി അടുപ്പത്തിലാകുകയും അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. അങ്ങിനെയാണ് രാജേഷിനെ ഒഴിവാക്കാൻ ഇവർ തീരുമാനിക്കുന്നത്.
രാജേഷിനെ കൊലപ്പെടുത്തി രക്തക്കറകൾ വൃത്തിയാക്കിയ ശേഷം പൂജയും മൻസൂരിയും ചേർന്ന് ഒരു ഇരുചക്രവാഹനത്തിൽ കയറ്റിയാണ് കൊണ്ട് പോയത്. എന്നാൽ അര കിലോമീറ്റർ വണ്ടിയോടിച്ച ശേഷം പരിഭ്രാന്തരായതോടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ പോയി കാണാതായതായി പരാതി നൽകി. രാജേഷിനെ ഇരുചക്രവാഹനത്തിൽ നടുക്കിരുത്തി ഇരുവരും സഞ്ചരിക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാജേഷിനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോൾ രണ്ടു പേരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Post a Comment