മലപ്പുറം : ദക്ഷിണ റെയിൽവേയുടെ പരിധിയിൽ രണ്ടു മാസത്തിനിടെ പിടികൂടിയത് 2.15 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങൾ. ആർപിഎഫിന്റെ നേതൃത്വത്തിൽ തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ തിരച്ചിലിലാണ് ഇത്രയും ലഹരി ഉത്പന്നങ്ങൾ പിടിച്ചത്. മുൻവർഷത്തേക്കാൾ വലിയ വർധനയാണ് ഇക്കൊല്ലം തുടക്കത്തിൽത്തന്നെ ഉണ്ടായിട്ടുള്ളത്.കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടിയുടെ കത്തിന് മറുപടിയായി ദക്ഷിണ റെയിൽവേ ജനറൽമാനേജർ നൽകിയ മറുപടിയിലാണ് ഈ വിവരം. ഇക്കാലയളവിൽ 421.87 കിലോ ലഹരിയുത്പന്നങ്ങളാണ് ആർപിഎഫിന്റെ ക്രൈം ഇന്റലിജന്റ് ബ്രാഞ്ചും പ്രിവെൻഷൻ യൂണിറ്റും ചേർന്ന് പിടിച്ചെടുത്തത്. ഇതിൽ മദ്യവും പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുമെല്ലാം പെടും. ഇവ കടത്തിയ 31 പേരെ അറസ്റ്റ്‌ചെയ്തു. തീവണ്ടിവഴിയുള്ള ലഹരിക്കടത്ത് തടയണമെന്ന് സിറാജുദ്ദീൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞവർഷം 2.85 കോടിരൂപയുടെ ലഹരിയുത്പന്നങ്ങളാണ് ഈ മേഖലയിൽനിന്ന് പിടിച്ചെടുത്തത്. ഇത് 559.6 കിലോ വരും. 55 പേരാണ് പ്രതികളായിരുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് ലഹരിവേട്ടയ്ക്കായി പ്രത്യേക പരിശോധന നടത്തുന്നതായും ജനറൽമാനേജർ അറിയിച്ചു.
WE ONE KERALA -NM
Post a Comment