പാലക്കാട്: പാലക്കാട് പറളിയിൽ സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. 2024 നവംബറിലായിരുന്നു ആക്രമണം നടന്നത്. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ സഹപാഠിയെ നിലത്ത് വീഴ്ത്തിയ ശേഷം കുട്ടിയുടെ കണ്ണിൽ ഇടിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനാൽ നടപടി സ്വീകരിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി കുട്ടിയുടെ പിതാവ് പറയുന്നു. ഒപ്പം ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിൽ അധ്യാപിക ഫോൺ സംഭാഷണത്തിലൂടെ തന്റെ അമർഷവും പ്രകടിപ്പിച്ചിരുന്നു. ആക്രമിച്ച വിദ്യാർത്ഥിയുടെ കുടുംബം പൈസ വാഗ്ദാനം ചെയ്തിട്ടും എന്തിന് നിയമനടപടിക്ക് പോയെന്നും അധ്യാപിക ഫോണിലൂടെ ചോദിക്കുന്നുണ്ട്. നിയമനടപടിക്ക് പോയതിനാൽ ഈ സംഭവത്തിൽ സ്കൂൾ നടപടി സ്വീകരിക്കില്ലെന്ന് എച്ച് എം അറിയിച്ചിട്ടുണ്ടെന്ന് സ്കൂളിലെ അധ്യാപിക കുട്ടിയുടെ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അധ്യാപികയുടെ ഫോൺ സംഭാഷണം റിപ്പോർട്ടർ ടിവിയ്ക്ക് ലഭിച്ചു.





0 Comments