കൊച്ചി,: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്.സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ 19 വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ എം.ആർ.ഷീബ നൽകിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ 19 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും വിദ്യാഭ്യാസത്തിനായി പ്രവേശനം നേടാനാവില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച് സര്‍വകലാശാല നേരത്തെ പുനരന്വേഷണം നടത്തിയാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഈ നടപടി ജസ്റ്റിസുമാരായ അമിത് റാവല്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാംപസ് ഹോസ്റ്റലില്‍ ബിരുദ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ സിദ്ധാർഥൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. കേസിൽ എസ്എഫ്ഐ നേതാക്കളടക്കമുള്ളവരായിരുന്നു പ്രതികൾ. സർവകലാശാല റാഗിങ് വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 19 വിദ്യാർഥികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു
സിദ്ധാർഥന്റെ ആത്മഹത്യ: കേസിലെ 19 വിദ്യാർഥികൾക്കും തുടർപഠനം നടത്താനാവില്ല; സർവകലാശാല നടപടി ശരിവച്ച് ഹൈക്കോടതി
WE ONE KERALA
0
إرسال تعليق