‘എൽ ഡി എഫ് തുടരും, നിലമ്പൂർ വികസിക്കും എന്നതാണ് മണ്ഡലത്തിൽ ഉയരുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ


യുഡിഎഫുമായി ചേർന്ന് പി വി അന്‍വർ നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടി നിലമ്പൂര്‍ ജനത നല്‍കുമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. പ്രതിസന്ധികളുടെ നടുവിലാണ് യുഡിഎഫ്. മുന്‍ ഡി സി സി പ്രസിഡന്‍റ് വി. വി പ്രകാശിന്‍റെ കുടുംബം പോലും കോണ്‍ഗ്രസിന് എതിരെന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.

എൽഡിഎഫ് പിന്തുണയോടെ രണ്ട് തവണ നിലമ്പൂരിൽ നിന്ന് വിജയിച്ച പി.വി അൻവർ യുഡിഎഫ് നേതൃത്വവുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിൻ്റെയും ഫലമായാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രണ്ട് തവണ നിയമസഭയിലെത്തിച്ച എൽ ഡി എഫിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു അൻവർ. കേരളത്തിന് പരിചിതമല്ലാത്ത ആയാറാം ഗായാറാം രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായി. ഈ രാഷ്ട്രീയ വഞ്ചനക്കെതിരായ വിധിയെഴുത്താകും നിലമ്പൂരിൽ ഉണ്ടാവുകയെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. നേരത്തെ ആര്യാടൻ മുഹമ്മദ് നടത്തിയ രാഷ്ട്രീയ വഞ്ചനക്ക് 1982ൽ നിലമ്പൂർ ജനത മറുപടി നൽകിയിരുന്നു. ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനകത്ത് തന്നെ വലിയ പൊട്ടിത്തെറികൾക്കിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് കാലുവാരിയ അന്തരിച്ച വി.വി പ്രകാശിൻ്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അച്ചൻ്റെ ഓർമകൾ ഓരോ നിലമ്പൂരുകാരൻ്റെ മനസിലും എരിയുമെന്ന പ്രകാശിൻ്റെ മകളുടെ സാമൂഹ്യ മാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നിലമ്പൂരിൽ എൽ ഡി എഫ് നടത്തിയ വികസന പ്രവർത്തനങ്ങളും ഗോവിന്ദൻ മാസ്റ്റർ വിശദീകരിക്കുന്നു. 1800 കോടി രൂപയുടെ വികസന പ്രവർത്തന്നങ്ങളാണ് കഴിഞ്ഞ 9വർഷത്തിനിടയിൽ നിലമ്പൂരിൽ നടത്തിയത്. എൽ ഡി എഫ് തുടരും നിലമ്പൂർ വികസിക്കും എന്നതാണ് ഇപ്പോൾ മണ്ഡലത്തിൽ ഉയരുന്നത്. നേരത്തെ ചേലക്കരയിൽ നേടിയത് പോലെ നിലമ്പൂരിലും എൽഡിഎഫ് വിജയക്കൊടി പാറിക്കും. തുടർച്ചയായി മൂന്നാമതും എൽ ഡി എഫ് സർക്കാർ രൂപീകരണത്തിനുളള കാഹളമായിരിക്കും നിലമ്പൂരിൽ ഉയരുകയെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. 



Post a Comment

أحدث أقدم

AD01