മൂന്ന് പതിറ്റാണ്ടിന്റെ തങ്കത്തമിഴ് മകൻ; തെന്നിന്ത്യയുടെ 'ജനനായകന്' ഇന്ന് 51-ാം പിറന്നാൾ


'ഇ
ന്ത മൂഞ്ചിയെ പാക്ക യാരാവത് പണം മുടക്കുമാ', കാലങ്ങൾക്ക് മുൻപ് ഒരു പതിനെട്ട് വയസുകാരൻ നടനെ നോക്കി ആളുകൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അച്ഛൻ സംവിധായകനായത് കൊണ്ടു മാത്രം നായകനായി എന്നും പരിഹാസങ്ങൾ. ഈ ആക്ഷേപങ്ങൾ ആ പയ്യന്റെ മനസിനെ വല്ലാതങ്ങ് വേദനിപ്പിച്ചുവെങ്കിലും പിന്മാറാൻ അവൻ ഒരുക്കമല്ലായിരുന്നു. പിന്നീട് ഏതാനും ചില സിനിമകൾ അഭിനയിച്ച ആ പയ്യന്റെ കരിയർ 'തുള്ളാതമനവും തുള്ളും' എന്ന ഒറ്റ ചിത്രത്തിലൂടെ മാറി മറിഞ്ഞു. പിന്നീടിങ്ങോട്ട് തമിഴ് സിനിമയുടെ തലപ്പത്ത് കസേരയിട്ടിരിക്കാനുള്ള പരിശ്രമമായിരുന്നു. ഒടുവിൽ മറ്റാരാലും മറികടക്കാനാകാത്ത, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും താരമൂല്യമുള്ള ഒരാളുമായി അയാൾ മാറി. ആരാധകർ അവനെ ദളപതി എന്ന് സ്നേഹത്തോടെ വിളിച്ചു. അതേ, ജോസഫ് വിജയ് എന്ന വിജയ്. രാഷ്ട്രീയത്തിലും തന്റെ സിംഹാസനം ഉറപ്പിക്കാൻ തയ്യാറെടുക്കുന്ന വിജയിയുടെ അൻപത്തി ഒന്നാം പിറന്നാളാണ് ഇന്ന്. ആരാധകർ ആഘോഷങ്ങൾക്ക് തിരികൊളുത്തുമ്പോൾ വിജയിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

തുടക്കം..

ബാലതാരമായി വന്ന് യൗവനത്തിൽ കുറച്ച് പ്രേമ ചിത്രങ്ങൾ ചെയ്‍തതിലധികവും പരാജയം രുചിച്ചിരുന്നു വിജയ്. പിന്നെയടങ്ങാത്ത വിജയക്കൊടുങ്കാറ്റായി വീശിയടിച്ചു കൊണ്ടിരിക്കുന്ന വിസ്‍മയം. തമിഴ്‍ യുവത്വത്തിന് തന്നെപ്പോലൊരാളെന്ന് തോന്നിപ്പിച്ച അപ്പുറത്തെ വീട്ടിലെ പയ്യനായി ആയിരുന്നു വരവ്. നിർമാതാവായ അച്ഛൻ ചന്ദ്രശേഖറിന്‍റെ സിനിമയിൽ തന്നെ തുടക്കം. സിനിമാകുടുംബത്തിലെ കുട്ടിയെന്ന പരിഗണനയിൽ തുടർച്ചയും കിട്ടി. വളർച്ച പക്ഷേ 96ൽ വന്ന 'പൂവെ ഉനക്കാകെ' മുതലായിരുന്നു. രണ്ടായിരങ്ങളിൽ തമിഴ് സിനിമയിലെ യുവരാജന്‍റെ പട്ടാഭിഷേകം... 'ബദ്രി', 'തിരുമലൈ', 'കാതലുക്ക് മര്യാദൈ', 'തുള്ളാതെ മനവും'... പത്താണ്ടുകൂടി പിന്നിട്ടപ്പോഴേക്കും തമിഴകം കണ്ടത് താരചക്രവർത്തിയുടെ പടയോട്ടം. 'ഗില്ലി', 'വില്ല്', 'പോക്കിരി', 'കാവലൻ',' തലൈവാ', 'തുപ്പാക്കി'... ഹിറ്റുകള്‍ അങ്ങനെ നീളുന്നു. ഇളയ ദളപതി പിന്നെ ദളപതി തന്നെയായി. 'ജില്ല', 'മെർസൽ', 'ബിഗിൽ', 'മാസ്റ്റർ' എന്നിങ്ങനെ ബ്രഹ്മാണ്ഡ ഹിറ്റുകൾ. അഭിനയം മാത്രമല്ല പാട്ടും ഡാൻസും തനിക്ക് അനാസായമെന്ന് ഇതിനകം വിജയ് തെളിയിച്ചു.

വിലയേറിയ താരം

വൻ ഹിറ്റുകൾ പിറന്നതോടെ വിജയ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായി മാറി. റിലീസ് ചെയ്യുന്ന ഭൂരിഭാ​ഗം സിനിമകളും സൂപ്പർ ഹിറ്റും കോടികളും വാരി. ഓരോ സിനിമകൾ കഴിയുന്തോറും പ്രതിഫലത്തിലും വൻ മാറ്റം. ഫോബ്സ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം 150 കോടി രൂപ മുതൽ 275 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വിജയ് വാങ്ങിക്കുന്ന പ്രതിഫലം. അവസാനം പുറത്തിറങ്ങിയ ​ഗോട്ട് എന്ന ചിത്രത്തിന് 200 കോടി രൂപയാണ് വിജയ് വാങ്ങിയതെന്നാണ് കണക്ക്. 600 കോടിയാണ് വിജയിയുടെ ആസ്തി.

കേരളത്തിന്റെ വിജയ് അണ്ണൻ

തമിഴകത്ത് മാത്രമല്ല കേരളത്തിലും വൻ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ വിജയ്ക്ക് സാധിച്ചു. ഒരുപക്ഷേ വിജയിയോളം ആരാധനയുള്ള ഇതര ഭാഷാ നടൻ മലയാളികൾക്കുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ‘പൂവേ ഉനക്കാകെ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ആദ്യമായി മലയാളികളുടെ ശ്രദ്ധനേടുന്നത്. പിന്നാലെ വന്ന ‘തുള്ളാത മനവും തുള്ളും’ എന്ന ചിത്രം കേരളത്തിൽ വൻ ചലനം സൃഷ്ടിച്ചു. എസ്.ജെ. സൂര്യയുടെ ഖുഷി കൂടി വലിയ ഹിറ്റായതോടെ മലയാളത്തിന്റെ സ്വന്തം വിജയ് അണ്ണനായി നടൻ മാറി. ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി തുടങ്ങി എല്ലാ സിനിമകളും കേരളത്തിലെ തിയറ്ററുകളിൽ ഉത്സവ മേളം തീർത്തു. ഫാസിലിന്റെ സംവിധാനത്തിൽ ‘കാതലുക്ക് മര്യാദൈ‘(1997), സിദ്ദിഖിന്റെ സംവിധാനത്തിൽ ‘ഫ്രണ്ട്‌സ്‘(2001), ‘കാവലൻ‘(2011) എന്നീ സിനിമകൾ വിജയ് നായകനായി എത്തിയ മലയാളം റീമേക്കുകളാണ്.

രാഷ്ട്രീയം പറഞ്ഞ് തുടങ്ങി, ഒടുവിൽ..

സിനിമകളെല്ലാം സൂപ്പർ ഹിറ്റായതിന് പിന്നാലെ പതിയെ പതിയെ വിജയ് പടങ്ങൾ രാഷ്‍ട്രീയം പറഞ്ഞുതുടങ്ങി. കേന്ദ്രസർക്കാരിനെതിരെ കഠിന വിമർശനങ്ങൾ, പിന്നാലെ എൻഫോഴ്‍സ്‍മെന്‍റിന്‍റെ ചോദ്യം ചെയ്യൽ, വിവാദം. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. താരം സൈക്കിളിൽ വോട്ട് ചെയ്യാനെത്തുന്നു, ആരാധക സംഘടന നൂറിലധികം തദ്ദേശ സീറ്റുകൾ ജയിക്കുന്ന സ്വാധീന ശക്തിയാകുന്നു, സജീവ രാഷ്‍ട്രീയ പ്രവേശത്തിന്‍റെ സൂചനകൾ നൽകിയും പിന്മാറിയുമെല്ലാം വാർത്തയാകുമ്പോഴും വിജയ്ന്‍റെ താരമൂല്യം ഉയർന്നുയർന്നു പോയ്‍ക്കൊണ്ടിരുന്നു. ഒടുവിൽ 2024 ഫെബ്രുവരിയിൽ ആ പ്രഖ്യാപനം എത്തി. 'വിജയ് സജീവ രാഷ്ട്രീയത്തിലേക്ക്'.

പിന്നാലെ ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. എന്നിരുന്നാലും വിജയ് തമിഴക രാഷ്ട്രീയത്തിൽ വൻ ചലനം സൃഷ്ടിക്കുമെന്ന് ജനങ്ങൾക്ക് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ‘ഭാവി മുഖ്യമന്ത്രി’, എന്നവർ വിശേഷിപ്പിക്കുന്നതും. പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ തലത്തിൽ എന്തെങ്കിലും സസ്പെൻസ് പ്രഖ്യാപനം വിജയ് നടത്തുമോന്ന് ഉറ്റുനോക്കുന്നവരും ധാരാളമാണ്.

ക്ലൈമാക്സ് 'ജനനായകൻ'

സജീവ രാഷ്ട്രീയത്തിലേക്ക് ക‍ടക്കുന്നതിന് മുൻപ് വിജയിയുടേതായി വരാനിരിക്കുന്ന സിനിമയാണ് ജനനായകൻ. ഇതാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രവും. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ജനനായകൻ ഒരുങ്ങുന്നത്. അങ്ങനെ എങ്കിൽ വിജയ് പറയാൻ അല്ലെങ്കിൽ ഭാവിയിൽ ചെയ്യാൻ ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ ജനനായകനിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അക്കാര്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലാണ് പിറന്നാൾ സ്പെഷ്യലായി ഇറങ്ങിയ ജനനായകൻ ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോയിലെ 'ഒരു യഥാർത്ഥ നേതാവിന്‍റെ ഉദയം അധികാരത്തിനു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണ്' എന്ന വാചകം.

പൊലീസ് വേഷത്തിൽ വിജയ് പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനടകം മില്യൺ കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. ആവേശത്തോടൊപ്പം ഈ ജനനായകനെ ഇനി ബി​ഗ് സ്ക്രീനിൽ കാണാൻ സാധിക്കില്ലല്ലോ എന്ന വിഷമവും ആരാധകർ പങ്കുവയ്ക്കുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2026 ജനുവരി 9ന് ജനനായകൻ തിയറ്ററുകളിലെത്തും. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

അച്ഛൻ 'എൻഡ്' പറയുമ്പോൾ മകന്റെ ‘എൻട്രി’

ജനനായകന് പിന്നാലെ വിജയ് സിനിമ വിടുമ്പോൾ, മകൻ ജേസൺ സഞ്ജയ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അച്ഛൻ അഭിനയത്തിലാണ് മികവ് കാട്ടിയതെങ്കിൽ ജേസൺ സംവിധാനത്തിലേക്കാണ് ചുവടുവച്ചിരിക്കുന്നത്. ലൈക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. വിജയ് സേതുപതിയാണ് നായകനെന്നാണ് വിവരം. ചെന്നൈയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജേസൺ ടൊറന്റോ ഫിലിം സ്കൂളിൽ ഫിലിം പ്രൊഡക്‌ഷൻ ഡിപ്ലോമയും തുടർന്ന് ലണ്ടനിൽ തിരക്കഥാരചനയിൽ ബിഎ (ഓണേഴ്സ്) ബിരുദവും നേടിയിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01