സതിയുടെ ദേഹത്യാഗം കാരണമായുണ്ടായ ദുഃഖവും ക്രോധവും മൂലം കരഞ്ഞും പൊട്ടിത്തെറിച്ചും നിൽക്കുന്ന മഹാദേവനെ മഹാവിഷ്ണു കെട്ടിപ്പുണർന്നു. പിടി വിടാതെ ഏറെനേരം ആലിംഗനം ചെയ്ത് ആ കോപതാപങ്ങൾ തണുപ്പിക്കുന്ന സംഭവത്തിൻ്റെ തനിയാവർത്തനമാണ് കൊട്ടിയൂരെ ആലിംഗന പുഷ്പാഞ്ജലി.
കുറുമാത്തൂർ നമ്പൂതിരി മഹാവിഷ്ണു ആയി കൊണ്ട് പുഷ്പാഞ്ജലി ചെയ്യുകയും, ദുഃഖത്തിൽ പങ്കുകൊണ്ടു കണ്ണീരണിഞ്ഞ് ദീർഘനേരം ആലിംഗനം ചെയ്യുന്ന ആ ദൃശ്യം മാനവർക്ക് പല സന്ദേശങ്ങളും നൽകുന്ന ഒന്നാണ്.
ഒരു സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു.
സ്വയം മഹായോഗി ആണെങ്കിൽ പോലും, ക്രോധത്താലും ദുഃഖത്തിലും സമചിത്തത വെടിഞ്ഞ മഹാദേവനെ, അന്നേരം ഓടിയെത്തി വാരിപ്പുണരാൻ ഒരു സുഹൃത്ത് ഉണ്ടായിരുന്നു എന്നതാണ് മഹാദേവന്റെ ഭാഗ്യം. നമുക്കൊക്കെ ഇല്ലാതെ പോയതും ആ ഭാഗ്യമാണ്.
"കാര്യസാദ്ധ്യത്തിന് വേണ്ടി മാത്രം" സുഹൃത്ത് ബന്ധങ്ങൾ നിലനിർത്തുന്ന ഇക്കാലത്ത്, "ആത്മാർത്ഥതയോടെ" കെട്ടിപ്പുണരുന്ന സൗഹൃദങ്ങൾ അപൂർവ്വമാണ്.
ആലിംഗനാനന്തരം മഹാദേവന്റെ ദുഃഖഭാരത്തിന്റെ ബാക്കി കണ്ണീരൊഴുകുന്നതാകട്ടെ വിഷ്ണുവിന്റെ നേത്രങ്ങളിലൂടെയും.
ഇവിടെ ശിവനും വിഷ്ണുവും ഒന്നാവുകയാണ്.
ഭക്തനും ഭഗവാനും ഒന്നാവുകയാണ്.
(കുറുമാത്തൂരും വിഷ്ണുവും)
നവധാ ഭക്തിയുടെ എട്ടാമത്തെ പടവാണ് സഖ്യം. ദുഃഖത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും അതാണ് ഇവിടത്തെ കാഴ്ച.
ഭക്തൻ ഭഗവാനെ തന്നെ ആശ്വസിപ്പിക്കുന്ന അപൂർവ്വ ക്രിയ.
Post a Comment