രാജസ്ഥാനിൽ സ്കൂൾ മേൽക്കൂര ഇടിഞ്ഞ് വിദ്യാർത്ഥികൾ മരിച്ച സംഭവം; അധ്യാപകർക്ക് ഗുരുതര വീഴ്ചയെന്ന് ദൃക്‌സാക്ഷികൾ



രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്ക് ഗുരുതര വീഴ്ചയെന്നു ദൃക്‌സാക്ഷികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന് കുട്ടികൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളോട് ക്ലാസിൽ തന്നെ തുടരാൻ ആയിരുന്നു അധ്യാപകരുടെ നിർദേശം. സംഭവത്തിൽ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. 
ഇന്നലെയാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. അസംബ്ലിക്ക് തൊട്ടു മുൻപായിരുന്നു അപകടം. ക്ലാസ് റൂമിലെ മേൽക്കൂരയിൽ നിന്ന് പാളികൾ അടർന്നു വീഴുന്നത് കണ്ട കുട്ടികൾ ഇക്കാര്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അത് അവഗണിച്ചെന്നും, പ്രാർത്ഥനയ്ക്കായി ക്ലാസ് മുറിയിൽ തന്നെ തുടരാൻ നിർദേശിച്ചു എന്നുമാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. ഒരു അധ്യാപിക ഈ സമയം പൊഹ കഴിക്കുക ആയിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.

കല്ലുകൾ വീഴാൻ തുടങ്ങിയ സമയം തന്നെ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റിയിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചേനെ. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉള്ള സ്കൂളുകളുടെ പട്ടിക നേരത്തെ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സ്കൂൾ ആ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.


Post a Comment

أحدث أقدم

AD01