അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു; 2,500 പേര്‍ക്ക് പരുക്ക്


അഫ്ഗാനിസ്ഥാനില്‍ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 800-ലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 2500 പേര്‍ക്ക് പരുക്കുണ്ട്. കിഴക്കന്‍ അഫ്ഗാനിലാണ് ദുരന്തമുണ്ടായത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. അര്‍ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു ദുരന്തമുണ്ടായത്. പല കുടുംബങ്ങള്‍ക്കും പകുതിയിലേറെ അംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. ദുരന്തം 12 ലക്ഷം പേരെ ബാധിക്കുമെന്നാണ് യു എസ് ജി എസ് പറയുന്നത്.

രാത്രിയിലുടനീളം തുടര്‍ ചലനങ്ങളുമുണ്ടായി. അഫ്ഗാനിലെ അഞ്ച് പ്രവിശ്യകളില്‍ ആളപായങ്ങളും നാശനഷ്ടങ്ങളും വിതച്ചിട്ടുണ്ട് ഭൂകമ്പം. പാകിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനങ്ങളുണ്ടായി. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രകമ്പനമുണ്ടായി. എന്നാൽ ഇവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ഈയടുത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ദുരന്തബാധിതർക്ക് സാധ്യമായ സഹായങ്ങൾ നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments