വിയോജന അഭിപ്രായങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലാതെ പ്രകടിപ്പിക്കാൻ അനുവദിക്കണം എന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ രാജഹംസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട് എന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരത്തിൽ രാജ് ഭവനു സ്വന്തമായി ഒരു പ്രസിദ്ധീകരണമുണ്ടോ എന്ന് നിശ്ചയമില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തപ്പെടുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടുതന്നെ ഇവിടെ എന്തായാലും ഇങ്ങനെയൊന്നിനു പ്രസക്തിയുണ്ട് .
രാജ് ഭവനിലെ കൂടിക്കാഴ്ചകൾ, ചർച്ചകൾ, തുടങ്ങിയവയൊക്കെ രേഖപ്പെടുത്തപ്പെടുന്ന ഒരു ക്രോണിക്കിൾ ആവും ഇതെന്നു കരുതുന്നു. സംവാദാത്മകമാണു നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ ഇതിൽ വന്നുവെന്നു വരാം.
എന്നാൽ ഇവിടെ പ്രകാശനം ചെയ്യുന്ന ‘രാജഹംസ്’ ആദ്യ പതിപ്പിൽത്തന്നെ ‘Article 200 and a Constitutional Conundrum’ എന്ന ശീർഷകത്തിൽ ഉള്ള ഒരു ലേഖനമുണ്ട്. ഇതിൽ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണുത്തരം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാം. അതു വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്ഭവൻ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാൻ രാജഹംസിനു കഴിയട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, ശശി തരൂർ എം പി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment