കേരളത്തിന് പുറത്തുപോകണം; ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയെ സമീപിച്ചു


ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ച കേസില്‍ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിന് പുറത്തുപോകരുതെന്നടക്കമുള്ള എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചതായും പരാതിക്കാരി മൊഴിയെടുക്കലിന് ഹാജരാകേണ്ടതില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേരളം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും വേടന്‍ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. അതേസമയം പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചു. പരാതിക്കാരി മൊഴിയെടുക്കലിന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മൊഴി നല്‍കാനാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ ഹര്‍ജി കോടതി പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യമറിയിച്ചത്.

ഇതെത്തുടര്‍ന്ന് പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. 2020ല്‍ വേടന്‍റെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മൊഴിയെടുക്കുന്നതിനായാണ് സെന്‍ട്രല്‍ പൊലീസ് യുവതിക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് റദ്ദാക്കണമെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ പൊലീസിന് അധികാരമുണ്ടെങ്കിലും തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകാനിടയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Post a Comment

Previous Post Next Post

AD01