‘പാഴാക്കാന്‍ സമയമില്ല’; വ്ളാദിമിര്‍ പുടിനുമായി ഡോണള്‍ഡ് ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി


റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. പാഴാകുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് താനില്ലെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലെ യുദ്ധമുന്നണിയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ റഷ്യ വിസമ്മതിച്ചതാണ് കൂടിക്കാഴ്ച ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് സൂചന നല്‍കി. നിലവിലെ യുദ്ധമുന്നണിയിലെ പോരാട്ടം മരവിപ്പിക്കാനുള്ള യുക്രെയ്ന്റെയും യൂറോപ്യന്‍ നേതാക്കളുടെയും നിര്‍ദ്ദേശം ട്രംപ് നേരത്തെ അംഗീകരിച്ചിരുന്നു. ഓഗസ്റ്റില്‍ അലാസ്‌കയിലെ ആങ്കറേജില്‍ നടത്തിയ പുടിന്‍- ട്രംപ് കൂടിക്കാഴ്ച യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ കാര്യമായ ഫലങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് തീരുമാനം.

അതിനിടെ, ആസിയാന്‍ ഉച്ചകോടി വേദിയില്‍ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തുമെന്നാണ്് റിപ്പോര്‍ട്ടുകള്‍. മലേഷ്യയിലെ കോലാലംപൂരില്‍ ഈ മാസം 26, 27 തീയതികളിലാണ് ആസിയാന്‍ ഉച്ചകോടി. മോദിയെയും ട്രംപിനെയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, എച്ച് 1 ബി വിസയില്‍ അമേരിക്ക വ്യക്തത വരുത്തിയിട്ടുണ്ട്. വിസാ സ്റ്റാറ്റസ് മാറ്റത്തിനും സ്റ്റേ കാലാവധി നീട്ടലിനുമുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധന ബാധകമാകില്ലെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. എഫ് 1 സ്റ്റുഡന്റ് വിസ ഉടമകള്‍, എല്‍ 1 ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറികള്‍, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച് 1 ബി വിസക്കാര്‍ എന്നിവരുള്‍പ്പടെ ആര്‍ക്കും ലക്ഷം ഡോളര്‍ ഫീസ് ബാധകമാകില്ല. എഫ് 1 വിദ്യാര്‍ത്ഥി പദവിയില്‍ നിന്ന് എച്ച് 1 ബി പദവിയിലേക്ക് മാറുന്നതുപോലെ രാജ്യം വിടാതെ സ്റ്റാറ്റസ് മാറ്റം അപേക്ഷിക്കുന്നവര്‍ക്കും ഫീസ് ബാധകമല്ല. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ ഇളവുകള്‍.



Post a Comment

Previous Post Next Post

AD01