‘ഈ അം​ഗീകാരം 65 വർഷത്തെ പ്രയത്നത്തിന്റെ ഫലം, സന്തോഷവും അഭിമാനവും’; പത്മശ്രീ പുരസ്കാര നേട്ടത്തിൽ കലാമണ്ഡലം വിമല മേനോൻ


ലോകം മുഴുവൻ അറിയുന്ന ഒരു അംഗീകാരം ലഭിക്കുക അപൂർവമാണെന്ന് പത്മശ്രീ പുരസ്കാരം നേടിയ പ്രശസ്ത ന‌ർത്തകി കലാമണ്ഡലം വിമല മേനോൻ. 65 വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ അം​ഗീകാരമാണെന്നും വളരെ വൈകിയാണെങ്കിലും ഈ അംഗീകാരം ലഭിച്ചതിൽ ഒരു കലാകാരി എന്ന നിലയിൽ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നും അവർ പ്രതികരിച്ചു. ഒരു കലാകാരിക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന മുഹൂർത്തമാണിത്. രു കലാകാരി എന്ന നിലയിൽ സന്തോഷവും അഭിമാനവും ഉണ്ട്, കലാമണ്ഡലം വിമല മേനോൻ പറഞ്ഞു. മോഹിനിയാട്ടത്തില്‍ തന്റേതായ ശൈലിയും ആശയങ്ങളും കൊണ്ടുവന്ന നര്‍ത്തകിയാണ് കലാമണ്ഡലം വിമല മേനോൻ. തലമുറകള്‍ക്ക് നൃത്തം പകര്‍ന്നുനല്‍കിയ അധ്യാപക കൂടിയാണ്. മോഹിനിയാട്ടത്തെ ഗ്രൂപ്പിനമാക്കി അവതരിപ്പിച്ചതിനൊപ്പം കഥകളിയുടെ അടവുകളും മുദ്രകളും പരിഷ്‌കരിച്ച്‌ വേദികളില്‍ അവതരിപ്പിച്ച് കൈയടി നേടി. മൃദംഗം, തിമില, മദ്ദളം, തകിൽ, ഇടക്ക തുടങ്ങിയ താളവാദ്യങ്ങളുടെ അകമ്പടിയിൽ മോഹിനിയാട്ടത്തിന് പുതിയ ഭാവം നൽകാനും വിമല മേനോൻ എന്ന പ്ര​ഗൽഭയായ കലാകാരിക്കായി. 1200 മോഹിനിയാട്ട നർത്തകികളുടെ നൃത്തവും പരിശീലനവും സംഘടിപ്പിച്ചതിന് ഗിന്നസ് ബുക്കിലും അവർ ഇടം നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും കേരളശ്രീ പുരസ്‌കാരവും നേടിയ വിമല മേനോന് കേന്ദ്ര–കേരള സംഗീത നാടക അക്കാദമികളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിശാലാക്ഷി അമ്മയുടെയും ഇരിങ്ങാലക്കുടയിൽ സിവിൽ എൻജിനിയറായിരുന്ന എസ് കെ കൃഷ്ണൻ നായരുടെയും മകളാണ്. ഭർത്താവ് – പരേതനായ കെ പി വിശ്വനാഥമേനോൻ. വിനോദ് കുമാർ, വിന്ദുജ മേനോൻ എന്നിവർ മക്കളാണ്.



Post a Comment

أحدث أقدم

AD01