ഒരു മാസം പിന്നിട്ടിട്ടും പുനരധിവാസമില്ല ; “കർണാടകയിലെ ഫക്കീർ കോളനിയിൽ മനുഷ്യാവകാശ ലംഘനം തുടരുന്നു” എ എ റഹീം


“അവർ ഇപ്പോഴും മഞ്ഞിലും മഴയിലുമാണ്. കർണാടകയിൽ കോൺ​ഗ്രസ് സർക്കാർ വീടുകളിൽ നിന്നും ഇറക്കി വിട്ട ജനങ്ങൾക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല.” ഈ അവ​ഗണന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ഓർമപ്പെടുത്തുകയാണ് രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എഎ റഹീം. ബെംഗളൂരു കൊഗിലു ലേഔട്ടിൽ കോൺ​ഗ്രസ് സർക്കാർ അനധികൃതമായി ഇടിച്ചു നിരത്തിയ സംഭവത്തിൽ ബാധിക്കപ്പെട്ട ജനങ്ങളെ എ എ റഹീം നേരത്തെ തന്നെ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അവർക്ക് നീതി ലഭിക്കാത്തതിൽ പ്രതികരണവുമായി അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്.

ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീർ കോളനി സന്ദർശിച്ചു. ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകൾ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കർണാടക മുഖ്യമന്ത്രിയും പ്രതികരിക്കാൻ നിർബന്ധിതരായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎ റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.

പ്രിയപ്പെട്ടവരേ,

അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്…
നമ്മൾ ശബ്ദിച്ചാലേ അവർക്ക് നീതി കിട്ടൂ.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഈ നാടിന് നൽകിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നു. കോൺഗ്രസ് ഈ നാടിനെയും, നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണ്.

കർണാടകയിലെ ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നു.
ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല!തകർക്കപ്പെട്ട ആ കല്ലിൻ കൂനകൾക്കിടയിൽ, കീറിപ്പറിഞ്ഞ ചെറിയ ടർപ്പോളിൻ കഷണങ്ങൾ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കൾക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നൽകാൻ ഈ നിമിഷം വരെ കർണാടക സർക്കാർ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.
​ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീർ കോളനി സന്ദർശിച്ചു.

ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകൾ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കർണാടക മുഖ്യമന്ത്രിയും പ്രതികരിക്കാൻ നിർബന്ധിതരായി.
ഉടൻ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവർ പരസ്യമായി പറഞ്ഞു.
​എന്നിട്ടെന്തായി?

നമ്മളെയും ആ പാവങ്ങളെയും അവർ വീണ്ടും പറ്റിക്കുകയായിരുന്നു!!!
​കോൺഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങൾക്ക് ഭക്ഷണവും മരുന്നും പോലും നൽകാത്തതിന്റെ കാരണം വ്യക്തമാക്കണം.

ആ കൊടും തണുപ്പിൽ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
പ്രഖ്യാപിച്ച ഫ്ലാറ്റുകൾ ഒരു മാസമായിട്ടും നൽകാത്തത് എന്ത് കൊണ്ടാണ്?
​മനുഷ്യത്വമില്ലാത്ത കോൺഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുത്.
​(ആ പാവങ്ങൾക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ‘സംഗമ’യുടെ നേതൃത്വത്തിൽ നിന്നും,പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്.



Post a Comment

أحدث أقدم

AD01