മൂന്ന് വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പുറത്തെടുത്തു



പരിയാരം: ടി.വി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പുതുജീവൻ. മാതമംഗലത്തുള്ള മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശിശു ശസ്‌ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. വളരെ സങ്കീർണ്ണമായ  ബ്രോങ്കോസ്കോപ്പി  ശസ്ത്രക്രിയാക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുൺ ശബരി നേതൃത്വം നൽകിയത്. ഡോ. അനു,  ഡോ.നാഗദിവ്യ എന്നിവർ  അനസ്തേഷ്യ നൽകി. സിസ്റ്റർ ബബിത സഹായിയായി. ശ്വാസതടസ്സ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് വിടുതൽ ചെയ്യുകയും ചെയ്തു. കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ  ഭാഗങ്ങൾ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തിൽ കുടുങ്ങി ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചിലവേറിയ നടപടിക്രമമാണ് വളരെ ചുരുങ്ങിയ ചിലവിൽ  ചെയ്തത്. ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.



Post a Comment

0 Comments