കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമായി മൊത്തവിതരണക്കാരൻ പിടിയിൽ


ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 267 ഗ്രാം എം.ഡി.എം.എയുമായി പ്രധാന ലഹരി ഇടപാടുകാരനെ കോഴിക്കോട് റൂറൽ എസ്.പി. ഫറാഷ് ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും നിലവിൽ വെള്ളിമാടുകുന്നിലെ ഫ്ലാറ്റിൽ താമസക്കാരനുമായ കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ധീനെയാണ് (48) ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുറ്റ്യാടിയിൽ വെച്ച് പിടികൂടിയത്.

KL 65 V 3008 നമ്പർ ബലേനോ കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പോലീസ് പരിശോധന വെട്ടിക്കാനായി ഓരോ തവണയും വ്യത്യസ്ത ചെക്ക് പോസ്റ്റുകൾ വഴി സഞ്ചരിക്കുന്ന ഇയാൾ, ഇന്ന് പുലർച്ചെ കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് കടന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ എട്ട് ലക്ഷം രൂപയോളം വില വരും.

കഴിഞ്ഞ മൂന്ന് വർഷമായി ലഹരി വിപണന രംഗത്ത് സജീവമായ ശിഹാബുദ്ധീൻ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന വിതരണക്കാരനാണ്. 2023-ൽ 250 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസിൻ്റെ പിടിയിലായ ഇയാൾ ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി കടത്ത് തുടർന്നത്. സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, കുറ്റ്യാടി എസ്.ഐമാരായ ഷമീർ, ഗൗതം ഹരി എന്നിവരടങ്ങുന്ന വൻ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.



Post a Comment

Previous Post Next Post

AD01