‘ഈടായി വാങ്ങിയ ഭൂമി മറിച്ചുവിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ എസ്ഐടിക്ക് ഭൂമി തട്ടിപ്പ് പരാതി നൽകി കഴക്കൂട്ടം സ്വദേശി


ശബരിമല സ്വര്‍ണ മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. ശബരിമല സ്വര്‍ണ മോഷണ കേസ് എസ് ഐ ടി തലവനാണ് ഇരയായ സ്ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് എസ് ഐ ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. 2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്‍റ് ഭൂമിയാണ് നൽകിയത്. പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നു ഭൂമി എഴുതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കുകയും ചെയ്തു. ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ പോറ്റി ഭൂമി മറിച്ച് വിറ്റതായി കണ്ടെത്തി. കഴക്കൂട്ടം സ്വദേശിക്കാണ് ഭൂമി മറിച്ചു വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് പോറ്റി ഉറപ്പു നൽകിയിരുന്നു. പോറ്റി ഉറപ്പ് ലംഘിച്ചതോടെയാണ് എസ് ഐ ടിക്ക് പരാതി നല്‍കിയത്. പോറ്റി പലിശയ്ക്ക് നല്‍കിയ പണത്തിലും അന്വേഷണം നടക്കും.



Post a Comment

Previous Post Next Post

AD01