‘ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ കേസിലെ പ്രതികൾ എങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്’; SITക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ



ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്‌തതിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്‍റെ പേരിൽ നോട്ടീസ് അയക്കുന്ന അന്വേഷണ സംഘത്തിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. 
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ എന്ന് രാഹുൽ ചോദിച്ചു. ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയിലെ അയ്യപ്പന്‍റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്‍റെ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയേക്കാൾ വലുതാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുന്ന ‘അടി’യെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

2019 മുതലാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന് പറയപ്പെടുന്നു. അന്ന് മുതൽ അടൂർ പ്രകാശ് പ്രതിപക്ഷ എംപി മാത്രമാണ്. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊള്ളയിൽ പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടമെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

ശ്രീ അടൂർ പ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവത്രെ…
ആയിക്കോട്ടെ, ഒരു അന്വേഷണ ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാം.
പക്ഷേ എന്താണ് SIT അന്വേഷിക്കുന്ന ഇവിടുത്തെ offence?
പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നുള്ളതാണോ?
അതോ ഈ ക്രിമിനൽ കേസിൽ പ്രതിയാകും മുൻപ് ആർക്കൊക്കെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ട് എന്ന് ആണോ?
ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് SIT ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് SIT ക്ക് അറിയില്ല എന്നാണോ?
SIT അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ പറ്റിയാണ് എന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുത്.
ആ സ്വർണ്ണക്കൊള്ളയിൽ ശ്രീ അടൂർ പ്രകാശിന് എന്ത് ബന്ധം ആണ് ഉള്ളത്?
ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയത് 2019 മുതലാണ്. ശ്രീ അടൂർ പ്രകാശ് 2019 തൊട്ട് സർക്കാരിന്റെ ഭാഗം അല്ലാത്ത പ്രതിപക്ഷ MP മാത്രമാണ്. അങ്ങനെ ഒരു പ്രതിപക്ഷ MP ക്ക് സർക്കാർ ആസൂത്രിതമായി നടത്തിയ ഒരു സ്വർണ്ണക്കൊള്ളയിൽ എന്ത് ബന്ധമാണ് ഉള്ളത്? അതോ ഒരു പ്രതിപക്ഷ MP ക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ പറ്റുന്നത്ര കഴിവുകെട്ടവരാണോ ഈ ഭരണകൂടം?

അപ്പോൾ കാര്യം അതൊന്നുമല്ല, ശബരിമലയിലെ അയ്യപ്പന്റെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിന്റെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാൻ പറ്റുമോ എന്ന് ഉള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവർ നടത്തുന്നത്..
ശ്രീ വിജയനും വിജയൻ സേനയും വിജയൻ സ്തുതിപാടകരായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരും എത്ര ഓവർ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നതിനേക്കാൾ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും.
ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം…
പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്നും ഇറക്കിയതും സഖാക്കളാണ്.



Post a Comment

أحدث أقدم

AD01