‘ദുരന്തബാധിതരെ വെറുമൊരു പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കളക്ടർ കണ്ടത്’; മന്ത്രി കെ രാജൻ


ദുരന്തബാധിതരെ വെറുമൊരു പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കളക്ടർ കണ്ടതെന്ന് മന്ത്രി കെ രാജൻ. ഓരോ കുടുംബത്തിന്റെയും കഥകളും അവർക്കുണ്ടായ നഷ്ടങ്ങളും കൃത്യമായി മനസ്സിലാക്കി, അവർക്ക് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും മികച്ചത് തന്നെ നൽകണമെന്ന ആഗ്രഹത്തോടെയാണ് കളക്ടറും സംഘവും പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഒരു ദുരന്തം നടക്കുമ്പോൾ ഒരു കളക്ടറും, ഭൂമി കണ്ടെത്തുമ്പോൾ മറ്റൊരാളും, വീട് കൈമാറുമ്പോൾ വേറൊരു കളക്ടറുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ വയനാടിന്റെ കാര്യത്തിൽ, ദുരന്തം നടന്ന ജൂലൈ 30-ന് പുലർച്ചെ മുതൽ വീടുകളുടെ താക്കോൽ കൈമാറുന്ന ഈ ഘട്ടം വരെ മേഘശ്രീ തന്നെ കളക്ടറായി തുടരുന്നു എന്നത് വലിയൊരു പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വവും മന്ത്രിമാരുടെ നിരന്തരമായ മാർഗ്ഗനിർദ്ദേശങ്ങളും വയനാട് ടൗണ്‍ഷിപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് പകർന്നുവെന്ന് കളക്ടർ മേഘശ്രീ. നയപരമായ തീരുമാനങ്ങളിലും നടപ്പിലാക്കുന്നതിലുണ്ടാകുന്ന സംശയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഗൈഡൻസ് ലഭിച്ചിരുന്നതായി കളക്ടർ വ്യക്തമാക്കി. എട്ടു മാസക്കാലം നീണ്ടുനിന്ന മഴയും ആറു മാസത്തോളം നീണ്ട കോടതി ഇടപെടലുകളും പോലുള്ള കഠിനമായ വെല്ലുവിളികൾ ഈ കാലയളവിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും, അതെല്ലാം അതിജീവിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചത് ഭരണകൂടത്തിന്റെ പ്രവർത്തന വേഗതയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم

AD01