ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം മറ്റന്നാള്‍ വരെ തുടരും. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും. വിശ്വാസവിഷയങ്ങളില്‍ കോടതികള്‍ ഇടപെടരുത് – കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ചത്. പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്ന് ആരംഭിക്കുക. മറ്റന്നാള്‍ വരെയാണ് പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ക്ക് വാദം ഉന്നയിക്കാന്‍ ഉള്ള സമയം. പുനഃപരിശോധനയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വാദത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. നേരത്തെ പുനഃപരിശോധനയെ എതിര്‍ക്കുന്ന വിഭാഗത്തില്‍ ആയിരുന്നു സംസ്ഥാനത്തിന് സമയം അനുവദിച്ചിരുന്നത്. അനിവാര്യ മഹാചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതര്‍ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍നിര്‍ത്തുന്ന വാദം. യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വിശാല ഭരണഘടന ബഞ്ചില്‍ ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, എ അമാനുള്ള, അരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ബി വി നാഗരത്‌ന തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.



Post a Comment

أحدث أقدم

AD01