ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ശാന്തിപുരം ബോയനപ്പള്ളി സ്വദേശിനി 19 കാരിയായ ഹാസിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകൻ യുഗന്ധർ എന്നയാളെയും മറ്റ് രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ടുവർഷം മുമ്പാണ് ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശ്, ഹാസിനിയെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു വയസുള്ള മകളുണ്ട്. എന്നാൽ ബാല്യകാല സുഹൃത്തായ യുഗന്ധറുമായുള്ള അടുപ്പം വിവാഹശേഷവും ഹാസിനി തുടർന്നു. അങ്ങനെയാണ് ഭർത്താവിനെ ഒഴിവാക്കി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരമാണ് ക്ഷേത്രദർശനവും കൊലപാതകവും ആസൂത്രണം ചെയ്തത്.
അമാവാസി ദിവസത്തോട് അനുബന്ധിച്ചാണ് ഗുഡുപള്ളെ മല്ലപ്പ കൊണ്ടയിലെ മലമുകളിലുള്ള മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി ഭർത്താവിനെ ഹാസിനി നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒഴിഞ്ഞ പ്രദേശമായതിനാലാണ് കൊലപാതകത്തിനായി ഈ പ്രദേശം തെരഞ്ഞെടുത്തത്. ഇവരുടെ ഒരു വയസുള്ള മകളുമായാണ് ക്ഷേത്രത്തിലേക്ക് പോയത്. എന്നാൽ ഹാസിനി ലൈവ് ലൊക്കേഷൻ യുഗന്ധറിന് കൈമാറി.
ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. അവിടെവെച്ച് ഹാസിനി മനഃപൂർവ്വം ഹാൻഡ്‌ബാഗ് റോഡിലേക്ക് എറിയുകയും, അത് എടുക്കാൻ വേണ്ടി ബൈക്ക് നിർത്താനും രമേശിനോട് ആവശ്യപ്പെട്ടു. ഈ സമയം പിന്നാലെയെത്തിയ യുഗന്ധറും സുഹൃത്തും ചേർന്ന് രമേശിനെ പിടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ക്ഷേത്രദർശത്തിനായി പോയ മകളെയും മരുമകനെയും ഏറെ വൈകിയിട്ടും കാണാതായതോടെ, ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി പെടുകയായിരുന്നു. തുർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം ചുരുളഴിയുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. രമേശിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന ഹാസിനിയുടെ ദൃശ്യം ലഭിച്ചു. എന്നാൽ ഏകദേശം രണ്ടു മണിക്കൂറിന് ശേഷം തിരികെ മറ്റൊരു പുരുഷനൊപ്പം വരുന്ന ഹാസിനിയുടെ ദൃശ്യവും ലഭിച്ചു.
തുടർന്ന് പോലീസ് മൊബൈൽ ഫോൺ രേഖകൾ, ലൊക്കേഷൻ ഡാറ്റ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ചു. വാട്സാപ്പ് സന്ദേശം ഉൾപ്പടെ പരിശോധിച്ചതിൽനിന്ന് കൊലപാതകത്തിന്‍റെ ആസൂത്രണം വ്യക്തമായി.






0 تعليقات