രണ്ടാം വിവാഹത്തെച്ചൊല്ലി തർക്കം; ഭർത്താവിനെയും രണ്ടാം ഭാര്യയേയുമടക്കം 4 പേരെ വെട്ടിക്കൊന്ന് കാറിലിട്ട് കത്തിച്ചു, ആദ്യഭാര്യയും മക്കളും പിടിയിൽ


രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള കുടുംബതർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. രാജസ്ഥാനിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അജ്മീറിലെ മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, രാം സിംഗിന്റെ അമ്മായിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രാം സിംഗിന്റെ ആദ്യഭാര്യ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്തതുപോലെ ആയിരുന്നു ഇവരുടെ പ്രതികരണം. സുനിത നാട്ടുകാർക്കൊപ്പം ചേർന്ന് നിലവിളിക്കുകയും തളർന്നു വീഴുകയും ചെയ്തിരുന്നു.

ദേശീയപാതയിൽ ആണ് രാം സിംഗിന്റെ ഉടമസ്ഥതയിലുള്ള സ്കോർപിയോ എസ്‌യുവി കാർ പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിലും സമീപത്തുമായി നാല് മൃതദേഹങ്ങൾ പൂർണ്ണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിൽ നിന്നും മറ്റൊന്ന് വയലിൽ നിന്നുമാണ് കണ്ടെടുത്തത്. കൊലപാതകം നടത്തിയ ശേഷം അത് വാഹനാപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. എന്നാൽ ഫോറൻസിക് വിദഗ്ധരും പൊലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ ആണ് മൃതദേഹങ്ങളിൽ മാരകമായ വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത്. ഇതോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വീടിനുള്ളിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ കാറിലിട്ട് ദേശീയപാതയിലെത്തിച്ച് തീയിടുകയായിരുന്നെന്ന് വ്യക്തമായത്. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ രാം സിംഗിന്റെ ഒന്നാം ഭാര്യയായ സുനിത വീട്ടിൽ നാട്ടുകാരായ സ്ത്രീകളുടെ നടുവിലിരുന്ന് കരയുകയായിരുന്നു. അമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു എന്നാണ് സുനിത പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യത്തിൽ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.

രാം സിംഗിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ ത‌ർക്കം നിന്നിരുന്നു. ഇരുഭാര്യമാരും രാം സിംഗും അമ്മയും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ വഴക്കിനിടെ സുനിത തന്റെ മകൾ സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും സഹായത്തോടെ നാലുപേരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.



Post a Comment

أحدث أقدم

AD01