വെള്ളാപ്പള്ളിയെ തള്ളിയില്ല, ന്യൂനപക്ഷങ്ങളെ അകറ്റി; പിണറായി വിജയന് സിപിഐഎമ്മില്‍ രൂക്ഷവിമര്‍ശനം



പിണറായി വിജയനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ എതിരാളികളുടെ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും നേതാക്കള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. 
പരാജയത്തെക്കുറിച്ച് ഇന്നലെ സിപിഐഎം സെക്രട്ടേറിയറ്റിലും വിശദമായ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രാവിലെ ആരംഭിച്ച യോഗം രാത്രി 10 മണി വരെ നീണ്ടുനിന്നിരുന്നു. എല്ലാവര്‍ക്കും നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ ഉള്‍പ്പെടെ വീഴ്ചയുണ്ടായെന്നാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയനെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് ന്യൂനപക്ഷങ്ങള്‍ക്കിടില്‍ തെറ്റിദ്ധാരണ പരത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ അടിക്കടി വിവാദ പ്രസ്താവനകള്‍ നടത്തിയപ്പോഴും അന്നൊന്നും മിണ്ടാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ പിണറായി വിജയനെ അടക്കം കുറ്റപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരുമെന്നതില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഈ ഘട്ടത്തില്‍ നടക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പോളിറ്റ് ബ്യൂറോ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് നേതാക്കളുടെ ആഗ്രഹം. ഇതില്‍ പിണറായി വിജയന്‍ എന്ത് തീരുമാനമെടുക്കും എന്നതും ആകാംക്ഷയാണ്.

Post a Comment

أحدث أقدم

AD01