നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും’; മന്ത്രിമാർ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിനെതിരെ റിജിൽ മാക്കുറ്റി.

 

വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് വിവാദത്തിലായ വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം. വെള്ളാപ്പള്ളി നടേശനെയും മകനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെയും യു.ഡി.എഫ് മന്ത്രിമാർ സന്ദർശിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി രംഗത്തെത്തി.നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരിച്ചടി വലുതായിരിക്കുമെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വി ഡി സതീശനെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർ​ശിച്ച് അനുഗ്രഹം തേടിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് എല്‍ഡിഎഫിന് തിരിച്ചടിയായതെന്നും ഇത് നേതാക്കള്‍ തിരിച്ചറിയണമെന്നും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല തുഷാര്‍ വെള്ളാപ്പള്ളിയെ കണ്ടത്. എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാറിനെ ചെന്നിത്തല കണ്ടത് രാഷ്ട്രീയമായി ശരിയല്ല എന്ന വിമര്‍ശവുമുണ്ട്.

എന്‍ഡിഎ കണ്‍വീനറും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയുമായ തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ച വി ഡി സതീശന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അതിനിടേയാണ് മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയത്.




Post a Comment

Previous Post Next Post

AD01