കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ പതിനയ്യായിരം രൂപ മോഷണം പോയതായി വിവരം. ബസിൽ വലിയ രീതിയിലുള്ള തിരക്കായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് 4 മണിയ്ക്ക് കെഎസ്ആർടിസിയിൽ നിന്നും എടുത്ത ബസ് ആണ്. കുന്ദമംഗലം എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബസിൽ ഉള്ളവരെ ഇറക്കി പൊലീസ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ബസ് യാത്ര അനുവദിച്ചു.അതേസമയം യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്നാണ് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോൺ അവകാശപ്പെട്ടു. പ്രത്യേകിച്ച് പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അർബുദ, കരൾ രോഗ ബാധിതരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.






0 Comments