സിക്കിമിലെ നിർമാണത്തിലിരുന്ന തുരങ്കത്തിലെ സ്ഫോടനം; മണ്ണിടിച്ചിലിൽ മരണം 20 ആയി


സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു. അനീഷിന്റെ ബന്ധുക്കൾ സിക്കിമിലേക്ക് തിരിച്ചു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ ഇരുപതുപേരുടെ മരണം സ്ഥിരീകരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് ഉൾപ്പെടെ അപകടത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും പുരോഗമിക്കുകയാണ്. അനീഷിൻ്റെ ഭാര്യയും സഹോദരനും സിക്കിമിലെത്തിയിട്ടുണ്ട്. 2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്. NDRF, SDRF, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ DG യിൽ നിന്നുള്ള സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.



Post a Comment

0 Comments