കാപ്പാ കേസിലെ പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് പുനപ്രതിജ്ഞയ്ക്കായി ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉത്തരവ് പുറപ്പെടുവിക്കും. അറസ്റ്റ് രാഷ്ട്രീയ പ്രരിതമെന്ന് സുഗതൻ ആവർത്തിച്ചു.കാപ്പ കേസ് പ്രതിക്ക് സ്വന്തം ജില്ലയിൽ കടന്നുകൂടാ. സുഗതൻ ഇല്ലെങ്കിൽ ഭരണം പോകുമോ എന്ന് കോടതി ചോദിച്ചു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. സത്യപ്രതിജ്ഞ അസാധുവാക്കിയ കോടതി വിധി പല ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചുവെന്ന് കോടതി വിമർശിച്ചു. എന്നാൽ അത് ആരും ഏറ്റെടുത്തില്ലെന്നും അത് നല്ല കാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയൂ.





0 Comments