ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; കേസെടുത്ത് അന്വേഷിക്കാൻ കോടതി നിര്‍ദേശം


കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. ലക്ഷ്മിപ്രിയ, ഭര്‍ത്താവ് പി ജയേഷ്, ഹില്‍പാലസ് വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെയാണ് പരാതി. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയിലാണ് കോടതി നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തന്നെ തടഞ്ഞുവെച്ചെന്നും നിര്‍ബന്ധിച്ച് മാപ്പെഴുതി വാങ്ങിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. എന്നാല്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ മടങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത് അനുസിച്ച് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. മൊഴി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലില്ല എന്നാണ് പൊലീസുകാര്‍ നല്‍കിയ മൊഴി. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണ് എന്നാണ് അന്‍സിബ പറഞ്ഞത്. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെട ജാമ്യമില്ലാ വകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തത്.




إرسال تعليق

0 تعليقات