'വഖഫ് നിയമം ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീംകോടതി തളളി'; തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍


കൊച്ചി: വഖഫ് നിയമവുമായി ബദ്ധപ്പെട്ട ഹർജിയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വഖഫ് നിയമം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ജികള്‍ ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. വഖഫ് ഹര്‍ജികളില്‍ സുപ്രീംകോടതി ഇതുവരേയും അന്തിമ തീരുമാനമെടുത്തിട്ടില്ല. മറിച്ച് ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചത്. അതേസമയം, വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവർത്തിച്ചു. വഖഫ് ബോര്‍ഡിലെ രണ്ട് ഒഴിവുകള്‍ നികത്തിയാല്‍ പോരേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. രണ്ട് മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്നും വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ഹൈക്കോടതി പറഞ്ഞു. പുനഃസംഘടിപ്പിക്കുന്നതിന് മുന്‍പ് ഒഴിവ് നികത്താനാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോ എന്ന് സര്‍ക്കാര്‍ അറിയിക്കണം. മതത്തിലെ വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ എന്നതിലാണ് വിശദീകരണം നല്‍കേണ്ടത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. അക്കാര്യത്തില്‍ കോടതി ഇടപെടുന്നില്ല. വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജികളിലെ കക്ഷികളുടെ മറുപടി ലഭിച്ച ശേഷം ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.



Post a Comment

0 Comments