‘ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കാൻ മോദിയ്ക്ക് ധൈര്യമുണ്ടോ ?’; പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി


പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തിയ അന്വേഷണ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ നരേന്ദ്ര മോദിയും ജനമധ്യത്തിൽ ഒറ്റപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആവശ്യം മാനിച്ച് ജനാധിപത്യപരമായ ഒരു സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഇതിന് തയ്യാറായില്ലെങ്കിൽ മോദി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായി ഈ സംഭവങ്ങൾ മാറുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. ദില്ലിയിൽ നിലവിൽ യുദ്ധസമാനമായ അന്തരീക്ഷമാണുള്ളതെന്ന് അദ്ദേഹം വിവരിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ താൻ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്നും ഇത്തരം സമരങ്ങളിൽ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനം രാജിവെച്ചതിനുശേഷം മാത്രമാണ് അന്വേഷണം നടക്കേണ്ടത് എന്നും, അല്ലാത്തപക്ഷം അന്വേഷണം പ്രഹസനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments