പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു; കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍

 

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചേര്‍ത്ത് നിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമാണ് അന്‍വര്‍ പോസ്റ്റില്‍ പറയുന്നത്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ബേപ്പൂരിലെ തോല്‍വിയെ കുറിച്ച് പറഞ്ഞ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

പിണറായിസത്തിനെതിരെ താന്‍ തടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ജീവന്‍ പണയം വെച്ച് താന്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ്. മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നും അന്‍വര്‍ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് 'ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ' എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ എന്നും അന്‍വര്‍ പോസ്റ്റില്‍ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ടെന്നും 'ഞങ്ങള്‍ ചതിച്ചതു തന്നെ' എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ എന്നും രൂക്ഷ വിമര്‍ശനം അന്‍വര്‍ ഉന്നയിക്കുന്നുണ്ട്.



إرسال تعليق

0 تعليقات