ഉദയനിധിയെ അറസ്റ്റ് ചെയ്തെങ്കിൽ യൂട്യൂബർമാർക്കെതിരെയും നടപടി വേണം', വിശാൽ.

 

തമിഴ് രാഷ്ട്രീയത്തിൽ സമീപകാലത്തെ വലിയ വാർത്തയായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ്. കാവേരി നദി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർഥ പ്രയോഗമായിരുന്നു ഉദയനിധിയെ വിവാദത്തിലാക്കിയത്. സംഭവത്തിൽ പൊലീസ് കേസ് എടുക്കുകയും ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം തന്നെ ഉദയനിധി ജാമ്യത്തിൽ പുറത്തിറങ്ങി. വിഷയത്തിൽ ഒട്ടേറെപ്പേരാണ് ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്ത് വന്നത്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആർക്കും ഇതിൽ ഇളവ് ലഭിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്റെ സുഹൃത്തായ ഉദയനിധി തെറ്റായ എന്തോ പറയുകയുണ്ടായി, അതിനെത്തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു; എന്നാൽ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.എന്നാൽ പണത്തിനുവേണ്ടി പല യൂട്യൂബർമാരും നടിമാരുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനാൽ, ഇത്തരം യൂട്യൂബർമാരുടെ പ്രവർത്തനങ്ങൾക്കും അറുതി വരുത്തണമെന്ന് സി എം വിജയ്‌യോട് ഞാൻ അഭ്യർത്ഥിക്കുന്നു,' വിശാൽ പറഞ്ഞു. 'മകുടം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.അതേസമയം, നടൻ വിശാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'മകുടം'. ഈ പ്രോജക്ടിന്റെ സംവിധാനം ആദ്യം ഏറ്റെടുത്തിരുന്നത് 'ഐങ്കരൻ', 'ഈട്ടി' എന്നീ സിനിമകൾ ഒരുക്കിയ രവി അരസ് ആയിരുന്നു. എന്നാൽ, അഭിപ്രായ ഭിന്നതകളെ തുടർന്ന് സംവിധായകന്റെ റോൾ വിശാൽ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ കഥ രവി അരസിന്റേതാണ്. അഞ്ജലിയും ദുഷാര വിജയനുമാണ് ചിത്രത്തിലെ നായികമാർ.



Post a Comment

0 Comments