ഭൂമി തട്ടിപ്പുകേസ്; ഒളിവിൽ പോയ മധ്യപ്രദേശിലെ കട്നി സിറ്റി പൊലീസ് സൂപ്രണ്ടിനായി തിരച്ചിൽ ഊർജിതം

 

അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന മധ്യപ്രദേശിലെ കട്നി സിറ്റി പൊലീസ് സൂപ്രണ്ട് നേഹ പച്ചീസിയക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽപോയ നേഹ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. കൊലപാതക കേസിൽ പ്രതിയായ വ്യക്തിയെ രക്ഷിക്കാൻ ഭീഷണിപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ഭൂമിയിടപാട് നടത്തി ലക്ഷങ്ങൾ തട്ടിയെന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

വിവാദം പുറത്തുവന്നതിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. എയർഹോസ്റ്റസിൽ നിന്ന് സിറ്റി പൊലീസ് സൂപ്രണ്ട് പദവിയിലേക്കുള്ള നേഹയുടെ വളർച പെട്ടന്നായിരുന്നു.കൊലക്കേസ് പ്രതിയായ രമേശ് ലോധി എന്നയാളുടെ ഉടമസ്ഥതയിലുള്ള 82.86 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി, വെറും 18.32 ലക്ഷം രൂപയ്ക്ക് മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ പ്രതിയെ ഭീഷണിപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. ഭൂമി വാങ്ങിയ മറൂഫ് അഹമ്മദ് ഹനഫി എന്നയാളുടെ അക്കൗണ്ടിൽ ഇടപാടിനുമുമ്പ് വളരെ ചെറിയ തുക മാത്രമാണുണ്ടായിരുന്നത്. ഭൂമിയിടപാട് നടത്തുന്നതിന്റെ തലേദിവസം മറൂഫിന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയെന്നും, ഇത് രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരേ പാൻകാർഡുമായി ബന്ധിപ്പിച്ച ഈ അക്കൗണ്ടുകളുടെ ഉടമകൾക്ക് നേഹ പച്ചീസിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



إرسال تعليق

0 تعليقات