വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാനസർക്കാർ. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ, വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയും മന്ത്രി നൽകി. മുഖ്യമന്ത്രി വി ഡി സതീശനുമായി കെഎസ്ഇബി സിഎംഡി കൂടിക്കാഴ്ച നടത്തും.പീക്ക് സമയത്ത് എത്ര രൂപയ്ക്കായാലും വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. നാഷണൽ തെർമൽ പവർ കോർപറേഷനെ സമീപിക്കും. വൈദ്യുതി ലഭ്യതക്ക് ബദൽ മാർഗം തേടി കെഎസ്ഇബി ഉന്നതതല സംഘം ഇന്ന്, സ്വയംപര്യാപത്മായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. പന്ത്രണ്ട് ദിവസത്തിന് ശേഷം വൈദ്യുതി മുടങ്ങാത്ത രാത്രിയുടെ ആശ്വാസത്തിലാണ് ജനങ്ങളും കെഎസ്ഇബിയും.അതേസമയം, മുൻ സർക്കാരിന്റെ കാലത്ത് ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെ ചൊല്ലി വാക്പോര് തുടരുകയാണ്. കെഎസ്ഇബി മുൻ ചെയർമാൻ ബി അശോക് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെഎസ്ഇബി എംപ്ലോയീസ് ഫെഡറേഷൻ കൺവീനറും മുൻ എക്‌സിക്യൂട്ടിവ് എഞ്ചിനിയറുമായ ഡോക്ടർ എം.ജി സുരേഷ് കുമാർ രംഗത്തെത്തി. കരാർ റദ്ദാക്കാൻ ഗൂഢാലോചന നടത്തിയതിൽ ഒന്നാം പ്രതി ബി അശോക് എന്നാണ് ആരോപണം.






0 Comments