ചിന്താ ജെറോമിന്റെ പിഎച്ച്ഡി വിവാദം; അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി



തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി. പ്രബന്ധത്തില്‍ വ്യാപക പിഴവുകളും കോപ്പിയടിയും ഉണ്ടെന്ന ആരോപണമാണ് പരിശോധിക്കുന്നത്. സമിതി പ്രാഥമിക വിവരശേഖരണം ആരംഭിച്ചു എന്നാണ് വിവരം. പ്രബന്ധം ആദ്യഘട്ടത്തില്‍ സര്‍വകലാശാല തലത്തില്‍ പരിശോധിക്കും. സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള അക്കാദമിക വിദഗ്ധനും പ്രബന്ധം പരിശോധിക്കുമെന്നാണ് വിവരം. ചിന്താ ജെറോമിന്റെയും ഗൈഡിന്റെയും മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. 
കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ചിന്താ ജെറോമിന്റെ പ്രബന്ധവുമായി ബന്ധപ്പെട്ട പഴയ വിവാദം പരാതിയായി ഉന്നയിക്കുന്നത്. പ്രബന്ധത്തില്‍ പിഴവുണ്ടെന്നും മറ്റ് പല പ്രബന്ധങ്ങളില്‍ നിന്നും കോപ്പിയടിച്ചിട്ടുണ്ടെന്നും പാരാതിയില്‍ ആരോപിച്ചിരുന്നു. ഇത് പരിശോധിച്ച് പിഴവ് കണ്ടെത്തിയാല്‍ ഗവേഷക പ്രബന്ധവും പിഎച്ച്ഡിയും പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. പിന്നാലെയാണ് ഇത് പരിശോധിക്കാന്‍ അഞ്ചംഗ ഉപസമിതിയെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചത്. ഡിന്‍ഡിക്കേറ്റ് അംഗങ്ങളായ വൈ അഹമ്മദ് ഫാസില്‍, വി നൗഷാദ്, സിബി എസ് ബാബു, എസ് പ്രേമ, വിനോദ് കുമാര്‍ ടി ജി നായര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കോപ്പിയടി അടക്കം പരിശോധിക്കാനാണ് നീക്കം. ചിന്താ ജെറോമിന്റെ ഗൈഡ് മുന്‍ കേരള സര്‍വകലാശാല പിവിസി പി പി അജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും.


إرسال تعليق

0 تعليقات