തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കെതിരെ വലിയ കടന്നാക്രമണം ശക്തമാകുന്നു.പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കള്ള കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദേഹം വ്യക്തമാക്കി. പാർട്ടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. അത് പോലെ തന്നെ മുന്നോട്ടു പോകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. ഇഡിയുടെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്ത് കൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് അവർ. ബിജെപിയുമായി ഒരു ഡീൽ രൂപപ്പെടുന്നു എന്നാണ് അറിയേണ്ടതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പിണറായിയെ കേസിൽ ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇഡി നടത്തുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട് ഇഡിയ്ക്ക് വിശ്വാസ്യതയില്ലെന്ന്. അവർക്ക് ആവശ്യമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടു മുഖ്യമന്ത്രിമാർക്കെതിരെയുള്ള കേസ് കണ്ടതാണ്. ചോദ്യം ചെയ്യലിൽ ഭയപ്പെടുന്നവരല്ല തങ്ങളെന്നും ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി കൊടുത്ത കത്തിൽ ഒരു തെളിവുമില്ല. ആർക്കും എന്ത് എഴുതി തയ്യാറാക്കാം. ഒരു തെളിവും ഇല്ലാതെ കള്ള കേസ് ഉണ്ടാക്കുകയാണ് ഇഡിയെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. അതേസമയം പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോദേശം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് ധാരണ. തിടുക്കപ്പെട്ട് തീരുമാനം എടുത്തുവെന്ന് വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ഏറെ വൈകിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാർ.





0 Comments