IDSFFKയിൽ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം; കേന്ദ്രത്തിന് കത്തയക്കാൻ കേരള ചലച്ചിത്ര അക്കാദമി


തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ,ഹ്രസ്വ ചിത്രമേളയിൽ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന് കത്തയക്കാൻ കേരള ചലച്ചിത്ര അക്കാദമി. തീരുമാനം പുനഃ പരിശോധിക്കണമെന്നാണ് ആവശ്യം. കാരണം പറയാതെ പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്‌ പറഞ്ഞു.വിവാദങ്ങൾക്കിടയിലും ചെയർമാനില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് രാജ്യാന്തര ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കേണ്ട 31 ഡോക്യുമെന്ററികൾക്ക് പ്രദർശനാനുമതി നിഷേധിച്ചത്. കേരള ചലച്ചിത്ര അക്കാദമിക്ക് ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മെയിൽ മുഖാന്തരം ലഭിച്ചത്. പാർലമെന്റ് സ്ട്രീറ്റ്, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, മലയാള ഡോക്യുമെന്ററി ഗ്ലോബും അനുമതി നിഷേധിച്ചവയുടെ കൂട്ടത്തിലുണ്ട്. ഡൽഹിയിലെ ജന്തർ മദർ മേഖലയിലെ സമരങ്ങളുടെ ചരിത്രമാണ് പാർലമെന്റ് സ്ട്രീറ്റിന്റെ ഇതിവൃത്തം. അനുമതി നിഷേധിച്ചവയിൽ 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍ ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയും ഉൾപ്പെടുന്നു. കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഡോക്യുമെൻററി മേള. അതേസമയം, വിവാദങ്ങൾ നടക്കുമ്പോഴും കേരള ചലച്ചിത്ര അക്കാദമിക്ക് ഇതുവരെ അധ്യക്ഷനെ തിരഞ്ഞെടുത്തിട്ടില്ല. സെക്രട്ടറി ഇൻ ചാർജനാണ് നിലവിൽ അക്കാദമിയുടെ ചുമതല. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേരാണ് മുൻഗണനയിലുള്ളത്.



إرسال تعليق

0 تعليقات