'LDF സർക്കാരിന് വീഴ്ചയുണ്ടായി; ബാറിന് ദൂരപരിധി 50 മീറ്ററും ഷാപ്പിന് 400 മീറ്ററും ഇതെന്ത് ന്യായം':ബിനോയ് വിശ്വം


തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. ശരിയാക്കാമെന്ന് പറഞ്ഞാല്‍ പോരെന്നും ശരി ചെയ്തു കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം എല്‍ഡിഎഫ് തോല്‍ക്കാന്‍ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. നമ്മുടെ സഖാക്കളെ വേണ്ടത്ര ഗൗരത്തില്‍ പരിഗണിച്ചോ എന്ന് ചോദിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. 'നമ്മുടെ ആളുകള്‍ തന്നെ നമുക്ക് വോട്ട് ചെയ്തില്ലെ'ന്നും ബിനോയ് വിശ്വം പറഞ്ഞു. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ബിനോയ് വിശ്വം. ബാറിന് ദൂരപരിധി 50 മീറ്ററും ഷാപ്പിന് 400 മീറ്ററുമാണ് ഇത് ന്യായമായ കാര്യമല്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 400 മീറ്ററിൽ നിന്ന് കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നാൽ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽഡിഎഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും ബിനോയ് വിശ്വം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും സതീശന്റെ പ്രവര്‍ത്തി കണ്ടാല്‍ നെഹ്‌റു ജീവിച്ചിരിപ്പുണ്ടെങ്കില്‍ ചൂലെടുത്ത് അടിച്ചേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു. തെറ്റുകള്‍ക്കുള്ള മറയല്ല നെഹ്‌റു എന്ന് അവര്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



إرسال تعليق

0 تعليقات