പൊതുജന ആരോഗ്യത്തിന് ഭീഷണിയില്ലെങ്കിലും കുഷ്ഠരോഗം നിർമാർജനം ചെയ്തിട്ടില്ല; ഓർക്കണം ഇക്കാര്യങ്ങൾ

 


 ജനുവരി 30- ദേശീയ കുഷ്ഠരോഗ ദിനം പൊതുജന ആരോഗ്യത്തിന് ഭീഷണിയില്ലാത്ത നിലയിലേക്ക് കുഷ്ഠരോഗത്തെ (ലെപ്രസി) നിയന്ത്രണവിധേയമാക്കിയെങ്കിലും നിര്‍മാര്‍ജനം ചെയ്തിട്ടില്ല എന്ന് ഓര്‍ക്കേണ്ടതാണെന്നും കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തേടുന്നതിനും ഉള്ള അവബോധം ജനങ്ങള്‍ക്കുണ്ടായിരിക്കണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്‌സ്, വെനെറ്യോളജിസ്റ്റ്‌സ് ആന്‍ഡ് ലെപ്രോളജിസ്റ്റ്‌സ് കേരള വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 2025ലെ കുഷ്ഠരോഗ ദിന മുദ്രാവാക്യം ഒന്നിക്കുക, പ്രവര്‍ത്തിക്കുക, ലെപ്രസി നിര്‍മാര്‍ജനം ചെയ്യുക എന്നതാണ്. കുഷ്ഠരോഗരഹിത ഭാരതം യാഥാര്‍ഥ്യമാക്കുകയാണ് നാഷണല്‍ ലെപ്രസി നിര്‍മാര്‍ജന പദ്ധതിയുടെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.കുഷ്ഠരോഗത്തെ പറ്റി 4000 വര്‍ഷം മുമ്പുതന്നെ ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1982ല്‍ ലോകാരോഗ്യ സംഘടന ബഹു ഔഷധ ചികിത്സ ആരംഭിച്ചതോടെ മറ്റേതൊരു രോഗത്തേയും പോലെ കുഷ്ഠരോഗവും പൂര്‍ണമായി ചികിത്സിച്ച് മാറ്റാം എന്ന അവസ്ഥ വൈദ്യശാസ്ത്രത്തിന് കൈവന്നു. 1991ല്‍ കേരളത്തിലുടനീളം സൗജന്യ ബഹു ഔഷധ ചികിത്സ നടപ്പാക്കി. കുഷ്ഠരോഗ ബാധിതരെ നിശ്ചിത കാലയളവ് വരെ ബഹു ഔഷധ ചികിത്സ നല്‍കി രോഗവിമുക്തനായി എന്ന് പ്രഖ്യാപിച്ച് സന്തുഷ്ടരാക്കി അയക്കുമ്പോള്‍ ലെപ്രസി ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംതൃപ്തിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളായിരുന്നു. 2005 ഡിസംബര്‍ 31ാം തീയതി ഇന്ത്യ ലെപ്രസി നിവാരണം ചെയ്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു ക്ഷയരോഗാണുവിന് സമാനമായ മൈക്രോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ ആണ് ഈ രോഗത്തിന് കാരണം. ലെപ്രസി പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളെയും ചര്‍മത്തെയുമാണ്. ചികിത്സ എടുക്കാത്ത രോഗിയുമായി വര്‍ഷങ്ങളായി ഇടപഴകുമ്പോള്‍ മാത്രമാണ് ഈ രോഗം പകരാന്‍ സാധ്യതയുള്ളത്. രോഗിയുടെ പ്രതിരോധശക്തി അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 95 ശതമാനം ജനങ്ങളും ലെപ്രസിക്കെതിരെ പ്രതിരോധശക്തി ഉള്ളവരാണ്. സ്പര്‍ശനശേഷി നഷ്ടപ്പെട്ട വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കൈകാലുകള്‍ക്ക് തരിപ്പ്, ബലക്കുറവ്, വേദനയില്ലാത്ത വ്രണങ്ങള്‍ എന്നിവയാണ് ലെപ്രസിയുടെ ലക്ഷണങ്ങള്‍

WE ONE KERALA -NM



Post a Comment

0 Comments