എറണാകുളം കളമശ്ശേരിയിൽ കിടക്ക നിർമ്മാണ കമ്പനിയുടെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തീപിടുത്തത്തെ തുടർന്ന് കെഎസ്ഇബിയുടെ 110 കെവി ലൈൻ പൊട്ടിവീണത് പരിഭ്രാന്തി പടർത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചാണ് നിയന്ത്രണവിധേയമാക്കിയത്. രാവിലെ ഒൻപതേകാലോടെയാണ് കളമശ്ശേരി സീപോർട്ട് – എയർപോർട്ട് റോഡിലെ എച്ച്എംടി ജംഗ്ഷന് സമീപമുള്ള കിടക്ക നിർമ്മാണ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. കിടക്കകൾക്ക് തീപിടിച്ച് തീ ആളിപ്പടർന്നതോടെ തകര ഷീറ്റിൽ നിർമ്മിച്ച മേൽക്കൂര നിലംപൊത്തി. ഇതിനിടെ സമീപത്തുകൂടി കടന്നു പോകുന്ന കെ എസ് ഇ ബിയുടെ 110 കെവി ലൈനിലേക്ക് തീ പടർന്നു. വൈദ്യുതി കമ്പികൾ ഉരുകി വലിയ ശബ്ദത്തോടെ പൊട്ടിവീണു. തീപ്പൊരി പലയിടത്തേക്കും വ്യാപിച്ചതോടെ തീ അണക്കാനെത്തിയ നാട്ടുകാർക്ക് പ്രാണരക്ഷാർത്ഥം ഓടി മാറേണ്ടി വന്നു. ഇതിനിടെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി നിയന്ത്രണവിധേയമാക്കി. കിടക്ക കമ്പനിയിലെ രണ്ട് ലോറികൾ തീപിടുത്തത്തിൽ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നിരവധി വീടുകളുള്ള പ്രദേശത്തുണ്ടായ തീപിടുത്തം ആശങ്ക പടർത്തി. സമീപ കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. ഒരാൾക്ക് നിസാര പൊള്ളലേറ്റ തൊഴിച്ചാൽ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. വെൽഡിങ് ഡേ തീപ്പൊരി തെറിച്ചതാകാം തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.





0 Comments